യുഎസിലേക്ക് അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച സംഭവത്തിൽ കാനഡ-അമേരിക്ക അതിർത്തിയിൽ രണ്ടു പേർ അറസ്റ്റിലായി. കാനഡയിൽ നിന്ന് വാണിജ്യ ട്രക്കുമായി ബഫല്ലോയിലെ പീസ് ബ്രിഡ്ജ് അതിർത്തി ചെക്ക് പോസ്റ്റിലെത്തിയ ജോർജിയ സ്വദേശിയായ ഖ്വിച്ച ചാലിസുരി (63), ഇയാളുടെ ട്രക്കിൽ ഒളിച്ചിരുന്ന റൊമാനിയൻ പൗരൻ അലക്സാന്ദ്രു-സ്റ്റെഫാനിറ്റ ഇയോർദാകെ (34) എന്നിവരാണ് പിടിയിലായത്.
ജൂൺ 24-ന് പുലർച്ചെ നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ട്രക്കിൽ മറ്റാരെങ്കിലുമുണ്ടോ എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകിയെങ്കിലും, സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് സ്ലീപ്പർ ക്യാബിനിൽ ഒളിച്ചിരുന്ന ഇയോർദാകെയെ കണ്ടെത്തിയത്. ഇയാൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ നിയമപരമായ അനുമതിയില്ലെന്ന് കണ്ടെത്തി. മനുഷ്യക്കടത്തിന് ഖ്വിച്ച ചാലിസുരിക്കെതിരെ കേസെടുത്തു. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും 2.5 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇമിഗ്രേഷൻ പരിശോധനയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചതിന് ഇയോർദാകെക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. അമേരിക്കയിൽ അനധികൃത കുടിയേറ്റം തടയുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ടേക്ക് ബാക്ക് അമേരിക്ക’യുടെ ഭാഗമായാണ് കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്.







