ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പദ്ധതിയിൽ സുതാര്യത ഉറപ്പാക്കുന്നതിനായി കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ ലക്ഷ്യം കണ്ടില്ലെന്ന് ഓഡിറ്റർ ജനറലിന്റെ പുതിയ റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്ത സംശയാസ്പദമായ ലക്ഷക്കണക്കിന് കേസുകളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് സർക്കാർ അന്വേഷിച്ചതെന്ന് തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023-ലും 2024-ലുമായി 1,53,324 വിദ്യാർത്ഥികൾ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് സ്കൂളുകൾ ഇമിഗ്രേഷൻ വകുപ്പിനെ (IRCC) അറിയിച്ചിട്ടും, പ്രതിവർഷം വെറും 2,000 കേസുകൾ മാത്രമാണ് അധികൃതർ പരിശോധിച്ചത്.
അന്വേഷണ പരിധിയിൽ വന്ന കേസുകളിൽ പോലും സർക്കാർ നടപടികൾ തൃപ്തികരമല്ലെന്ന് ഓഡിറ്റർ ജനറൽ കാരൻ ഹോഗൻ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഭാഗമായി അയച്ച രണ്ട് നോട്ടീസുകളോടും 1,654 വിദ്യാർത്ഥികൾ പ്രതികരിച്ചില്ല. എന്നാൽ അവരെ കണ്ടെത്താനോ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനോ ഇമിഗ്രേഷൻ വകുപ്പ് കാര്യമായ ശ്രമം നടത്തിയില്ല. “ലഭ്യമായ വിവരങ്ങളിൽ സർക്കാർ നടപടിയെടുക്കുന്നില്ല എന്നത് ആശങ്കാജനകമാണ്. അവർക്ക് ആവശ്യമായ അധികാരവും ഉപകരണങ്ങളും ഉണ്ട്, അത് കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്,” ഹോഗൻ പാർലമെന്റ് ഹില്ലിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അപേക്ഷകളിൽ 2019-നും 2023-നും ഇടയിൽ 121 ശതമാനം വർദ്ധനവ് ഉണ്ടായതിനെത്തുടർന്നാണ് ഒട്ടാവ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ, ഈ പരിഷ്‌കാരങ്ങൾ മൂലം പുതിയ സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും വലിയ ഇടിവുണ്ടായി. 2024-ൽ സർക്കാർ കണക്കാക്കിയതിന്റെ പകുതിയിൽ താഴെ അപേക്ഷകൾക്ക് മാത്രമേ അനുമതി ലഭിച്ചുള്ളൂ. ഇത് ചെറുകിട പ്രവിശ്യകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. 10 ശതമാനം വർദ്ധനവ് പ്രതീക്ഷിച്ചിരുന്ന പല പ്രവിശ്യകളിലും 2023-നെ അപേക്ഷിച്ച് 59 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. ഓഡിറ്റർ ജനറലിന്റെ ശുപാർശകൾ അംഗീകരിക്കുന്നുവെന്നും തട്ടിപ്പുകൾ തടയാൻ നടപടികൾ ശക്തമാക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അറിയിച്ചു.







