ടൊറന്റോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദപരമായ ഇറക്കുമതി തീരുവകളിൽ പലതും യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനെ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് സ്വാഗതം ചെയ്തു. ട്രംപിന് ചുറ്റും “മതിലുകൾ അടയുകയാണെന്ന്” എന്ന് വിശേഷിപ്പിച്ച ഫോർഡ്, ഈ കോടതി വിധി കാനഡയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിജയമാണെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്താണ് അന്താരാഷ്ട്ര അടിയന്തരാവസ്ഥാ നിയമപ്രകാരം (IEEPA) തീരുവകൾ ഏർപ്പെടുത്തിയതെന്ന സുപ്രീം കോടതിയുടെ കണ്ടെത്തൽ നീതിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോടതി വിധി അനുകൂലമാണെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഫോർഡ് മുന്നറിയിപ്പ് നൽകി. സ്റ്റീൽ, അലുമിനിയം, വാഹന നിർമ്മാണ മേഖലകളിൽ നിലനിൽക്കുന്ന പ്രത്യേക നികുതികൾ (Sectoral Tariffs) ഇപ്പോഴും കാനഡയിലെ തൊഴിലാളികളെയും ബിസിനസ്സുകളെയും ബാധിക്കുന്നുണ്ട്. ട്രംപ് ഭരണകൂടം കോടതി വിധിയെ മറികടക്കാൻ പുതിയ 15 ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്റാറിയോയിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഏത് അങ്ങേയറ്റത്തെ നടപടിക്കും തന്റെ സർക്കാർ തയ്യാറാണെന്ന് പ്രീമിയർ വ്യക്തമാക്കി.
കാനഡ, യുഎസ്, മെക്സിക്കോ കരാർ (CUSMA) പ്രകാരമുള്ള ഉൽപ്പന്നങ്ങൾക്ക് ഇളവ് ലഭിക്കുമെങ്കിലും, വ്യാപാര മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ട്രംപിന്റെ പുതിയ നീക്കങ്ങളെ വാഷിംഗ്ടണിലെ കനേഡിയൻ പ്രതിനിധികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കാനഡയ്ക്കെതിരെയുള്ള അവസാന തീരുവയും പിൻവലിക്കുന്നത് വരെ വിശ്രമമില്ലെന്ന് പറഞ്ഞ ഫോർഡ്, ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും അറിയിച്ചു. കാനഡയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഫെഡറൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.







