ഫുട്ബോൾ ലോകകപ്പ് ആവേശത്തിനിടെ ഒരു ദുഃഖവാർത്ത. വെനസ്വേലയിലുണ്ടായ ഭൂചലനത്തിൽ അർജന്റീനൻ പ്രതിരോധ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടു. വെനസ്വേലൻ ഫുട്ബോൾ ക്ലബ്ബായ മാരിറ്റിമോ ലാ ഗ്വൈറയുടെ കളിക്കാരനാണ് ലൂക്കാസ് ട്രെജോ. വെനസ്വേലയിലെ യാരാകുയ് മേഖലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ ട്രെജോ, ഐൻഹോവ ട്രെജോ എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു. ഭൂചലനത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റ് കെട്ടിടം തകരുകയും ഇവരെ കാണാതാവുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന തിരിച്ചിലാണ് മൂവരും മരിച്ചതായി സ്ഥിരീകരിച്ചത്.
ടീമിനൊപ്പം മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൾക്കായി കാരക്കാസിലായിരുന്നതിനാൽ അപകടസമയത്ത് ട്രെജോ സ്ഥലത്തുണ്ടായിരുന്നില്ല. ഇരട്ട ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ച തീരദേശ മേഖലകളിലൊന്നായ പ്ലായ ഗ്രാൻഡെയിലായിരുന്നു ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടം ഭൂചലനത്തിൽ തകരുകയായിരുന്നു.






