കാൽഗറി: കൗമാരക്കാരുടെ സ്വകാര്യ ആരോഗ്യവിവരങ്ങൾ ഓൺലൈനായി കാണാൻ രക്ഷിതാക്കളെ അനുവദിക്കുന്ന ആൽബർട്ട സർക്കാരിന്റെ പുതിയ തീരുമാനം കാനഡയിൽ വലിയ ചർച്ചയാകുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ മാത്രം ലഭ്യമായിരുന്ന ‘മൈ ഹെൽത്ത് റെക്കോർഡ്‌സ്’ പോർട്ടലിലൂടെ ഇനി മുതൽ 18 വയസ്സ് വരെയുള്ളവരുടെ മെഡിക്കൽ റെക്കോർഡുകൾ രക്ഷിതാക്കൾക്ക് പരിശോധിക്കാനാകും. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് പ്രകാരം ലാബ് റിപ്പോർട്ടുകൾ, മരുന്നുകളുടെ വിവരങ്ങൾ, വാക്സിനേഷൻ രേഖകൾ എന്നിവയെല്ലാം രക്ഷിതാക്കൾക്ക് നേരിട്ട് അറിയാൻ സാധിക്കും.
കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ കൃത്യമായ തീരുമാനമെടുക്കാൻ രക്ഷിതാക്കളെ ശാക്തീകരിക്കുകയാണ് പുതിയ നീക്കമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും കടുത്ത ആശങ്കയിലാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധർ. ഈ മാറ്റം കൗമാരക്കാരുടെ സ്വകാര്യതയെ ബാധിക്കുമെന്നും അവരെ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പീഡിയാട്രിക്സ് വിഭാഗം പ്രസിഡന്റ് ഡോ. സാം വോംഗ് മുന്നറിയിപ്പ് നൽകുന്നു. ലൈംഗികാരോഗ്യം, ഗർഭനിരോധനം, മാനസികാരോഗ്യം തുടങ്ങിയ സെൻസിറ്റീവായ വിഷയങ്ങളിൽ ഡോക്ടർമാരുമായി തുറന്ന് സംസാരിക്കാൻ വിവരങ്ങൾ വീട്ടിലറിയുമെന്ന ഭയം കൗമാരക്കാരെ പ്രേരിപ്പിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൗമാരക്കാർക്കും ചികിത്സാ കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് (Mature Minor Principle) നിയമവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. രക്ഷിതാക്കളുമായുള്ള ബന്ധം മോശമായ കുട്ടികളെ ഈ തീരുമാനം കൂടുതൽ അപകടത്തിലാക്കും. എന്നാൽ, 16 വയസ്സിന് മുകളിലുള്ളവർക്ക് തങ്ങളുടെ വിവരങ്ങൾ രക്ഷിതാക്കൾക്ക് ലഭ്യമാകുന്നത് തടയാൻ ഡോക്ടർ മുഖേന പ്രത്യേക അപേക്ഷ നൽകാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ബ്രിട്ടീഷ് കൊളംബിയ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളിൽ കൗമാരക്കാരുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നിയമങ്ങൾ നിലനിൽക്കെ ആൽബർട്ടയുടെ ഈ നീക്കം വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചേക്കാം.







