newsroom@amcainnews.com

അന്താരാഷ്ട്ര വിപണിയിലെ അമേരിക്കൻ ഡോളറിന്റെ ആധിപത്യം കുറയ്ക്കാൻ ബ്രിക്‌സ് രാജ്യങ്ങളിലെ ഡിജിറ്റൽ കറൻസികളെ പരസ്പരം ബന്ധിപ്പിക്കണം; പുതിയ നീക്കവുമായി ആർ.ബി.ഐ.

വിദേശരാജ്യങ്ങളുമായുള്ള വ്യാപാരത്തിനും ടൂറിസം ഇടപാടുകൾക്കും കരുത്തേകാൻ ഡിജിറ്റൽ കറൻസികളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് തുടക്കമിട്ട് ഇന്ത്യ. ബ്രിക്‌സ് രാജ്യങ്ങളിലെ ഡിജിറ്റൽ കറൻസികളെ പരസ്പരം ബന്ധിപ്പിക്കണമെന്ന നിർദ്ദേശമാണ് റിസർവ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026-ലെ ബ്രിക്‌സ് ഉച്ചകോടിയിൽ ഈ വിഷയം പ്രധാന ചർച്ചയാക്കാൻ ആർ.ബി.ഐ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു.

അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളറിനുള്ള ആധിപത്യം കുറയ്ക്കാനും സ്വന്തം കറൻസികളെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്ന ബ്രിക്‌സ് കൂട്ടായ്മയിലേക്ക് യു.എ.ഇ, ഇറാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും അടുത്തിടെ ചേർന്നിരുന്നു.

എന്താണ് ലക്ഷ്യം? വിദേശയാത്ര നടത്തുന്നവർക്കും വ്യാപാരികൾക്കും മറ്റു രാജ്യങ്ങളിലെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത് എളുപ്പമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ‘ഇ-റുപ്പീ’ മറ്റ് രാജ്യങ്ങളുടെ ഡിജിറ്റൽ കറൻസികളുമായി ലിങ്ക് ചെയ്യുന്നതോടെ അന്താരാഷ്ട്ര തലത്തിൽ രൂപയുടെ സ്വീകാര്യത വർദ്ധിക്കും.

അമേരിക്കയുടെ കണ്ണുരുട്ടൽ

ഇന്ത്യയുടെ ഈ നീക്കം അമേരിക്കയെ പ്രകോപിപ്പിച്ചേക്കും. ഡോളറിനെ മറികടന്നുകൊണ്ടുള്ള ഏത് നീക്കത്തിനും എതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കങ്ങൾ അമേരിക്കയ്ക്ക് വിരുദ്ധമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന രാജ്യങ്ങൾക്ക് മേൽ വലിയ തീരുവ ചുമത്തുമെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാൽ രൂപയുടെ മൂല്യം വർദ്ധിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഡോളറിനെ തകർക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നുമാണ് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുള്ളത്.

വെല്ലുവിളികൾ ഏറെ…

പദ്ധതി നടപ്പിലാക്കാൻ ചില സാങ്കേതിക തടസ്സങ്ങളുണ്ട്:

സാങ്കേതിക ഐക്യം: എല്ലാ രാജ്യങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങൾ ഒരേപോലെ പ്രവർത്തിക്കണം.

വിശ്വാസ്യത: മറ്റ് രാജ്യങ്ങളുടെ സാങ്കേതിക പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിലുള്ള ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്.

പഴയ പാഠങ്ങൾ: റഷ്യയുമായി സ്വന്തം കറൻസിയിൽ ഇടപാട് നടത്തിയപ്പോൾ വലിയ തുക രൂപയായി റഷ്യൻ ബാങ്കുകളിൽ കെട്ടിക്കിടന്നത് പ്രതിസന്ധിയായിരുന്നു. ഇത് പരിഹരിക്കാൻ ബാങ്കുകൾ തമ്മിൽ കറൻസി കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരേണ്ടി വരും.

ഇ-റുപീ കുതിക്കുന്നു 2022-ൽ പുറത്തിറക്കിയ ഇന്ത്യയുടെ ഡിജിറ്റൽ രൂപയ്ക്ക് നിലവിൽ 70 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്. സുരക്ഷിതമല്ലാത്ത ക്രിപ്റ്റോ കറൻസികൾക്കും സ്റ്റേബിൾ കോയിനുകൾക്കും പകരമായി സർക്കാർ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ രൂപയെ മാറ്റാനാണ് ആർ.ബി.ഐയുടെ ശ്രമം. ഓഫ്ലൈൻ പേയ്മെന്റ് സൗകര്യം കൂടി വരുന്നതോടെ ഡിജിറ്റൽ രൂപ കൂടുതൽ ജനകീയമാകുമെന്ന് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ടി. രബി ശങ്കർ പറഞ്ഞു.

You might also like

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

Top Picks for You
Top Picks for You