ബ്രിട്ടീഷ് കൊളംബിയയിൽ കരടിയുടെ ആക്രമണം തുടർക്കഥയാകുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ സ്ക്വാമിഷ്-ലിലൂറ്റ് മേഖലയിൽ ഗ്രിസ്ലി കരടിയുടെ ആക്രമണത്തിൽ 72 വയസ്സുള്ള വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലില്ലൂറ്റിലെ ഗോൾഡ് ബ്രിഡ്ജിന് സമീപമാണ് സംഭവം. കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികയെ വാൻകൂവർ ജനറൽ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യേണ്ടിവന്നു.
കുട്ടിയുമായി സഞ്ചരിക്കുകയായിരുന്ന പെൺ കരടിയാണ് ആക്രമിച്ചതെന്ന് അധികൃതർ പറയുന്നു. ഈ കരടികളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശത്ത് അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.







