ലണ്ടൻ: അടുത്ത തിരഞ്ഞെടുപ്പു ജയിച്ച് ഭരണത്തിലെത്തിയാൽ ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമെന്ന നൈജൽ ഫറാഷിന്റെ മുന്നറിയിപ്പിനെതിരെ വിമർശനം ശക്തമായി. ഉയർന്ന ശമ്പളവും മികച്ച ഇംഗ്ലിഷ് ഭാഷാപരിജ്ഞാനവും ഉള്ളവർക്കു മുൻഗണന നൽകി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനാണ് റിഫോം പാർട്ടി നേതാവ് ലക്ഷ്യമിടുന്നത്.
‘ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ’ (ഐഎൽആർ) എന്ന കുടിയേറ്റ പദവിക്കു പകരം, 5 വർഷം കഴിഞ്ഞാൽ പുതുക്കാവുന്നതരം തൊഴിൽവീസ സമ്പ്രദായം കൊണ്ടുവരും. അതോടെ ഇത്തരം കുടിയേറ്റക്കാർക്ക് ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ല. പൗരത്വം നേടാനുള്ള നടപടി ക്രമങ്ങൾ കർശനമാക്കുമെന്നും മുന്നറിയിപ്പുണ്ട്.
ട്രംപിന്റെ അമേരിക്കയായി ബ്രിട്ടനെ മാറ്റാനുള്ള നീക്കമാണ് ഫറാഷിന്റേതെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. 2029ലാണ് ബ്രിട്ടനിൽ അടുത്ത തിരഞ്ഞെടുപ്പ്. 650 അംഗ ജനസഭയിൽ റിഫോം പാർട്ടിക്ക് 5 എംപിമാരേ ഉള്ളെങ്കിലും അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടിയെക്കാൾ മുന്നിലാണ്.







