ന്യൂയോര്‍ക്ക് നഗരത്തില്‍ മാന്‍ഹട്ടനില്‍ പടുകൂറ്റന്‍ കെട്ടിടത്തിന്‍റെ പ്രധാന തൂണുകള്‍ വളഞ്ഞു. ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ നിന്നും നിരവധി ആളുകളെ ഒഴിപ്പിച്ചു. കെട്ടിടം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണ്. കെട്ടിടത്തിന് ചെറിയ തോതില്‍ കുലുക്കം അനുഭവപ്പെടുന്നുണ്ട്. 1970-കളില്‍ നിര്‍മിച്ച ഈ കെട്ടിടം ആഡംബര അപ്പാര്‍ട്ട്‌മെൻ്റുകളാക്കി മാറ്റുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടന്നുവരികെയാണ് അപകടാവസ്ഥയിലായത്.
പ്രമുഖ ഔഷധ നിര്‍മ്മാണ കമ്പനിയായ ഫൈസറിന്‍റെ മുന്‍ ആഗോള ആസ്ഥാനമായിരുന്ന ഈ കെട്ടിടം, ന്യൂയോര്‍ക്കിലെ പ്രധാന വ്യാപാര മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ക്രൈസ്ലര്‍ ബില്‍ഡിംഗില്‍ നിന്ന് അല്പം അകലെയായി ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനലിനും ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിനും ഇടയിലായാണ് കെട്ടിടം. സമീപത്തെ സ്കൂളിൽ നിന്നുള്‍പ്പെടെയുള്ള കുട്ടികളെ ഒഴിപ്പിച്ചതായി ന്യൂയോര്‍ക്ക് നഗര മേയര്‍ സോഹ്‌റാന്‍ മംദാനി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് 37 നിലകളുള്ള കെട്ടിടത്തില്‍ നിന്ന് ഇഷ്ടികകള്‍ താഴേക്ക് പതിക്കുന്നതായി അഗ്‌നിരക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്. പരിശോധനയില്‍ 21-ാം നിലയിലും 22-ാം നിലയിലുമുള്ള രണ്ട് പ്രധാന തൂണുകള്‍ വളഞ്ഞതായി കണ്ടെത്തി. ഈ ഓഫീസ് കെട്ടിടത്തെ പാര്‍പ്പിട സമുച്ചയമാക്കി മാറ്റുന്ന പദ്ധതി ന്യൂയോര്‍ക്ക് നഗര ചരിത്രത്തിലെ ഏറ്റവും വലിയ ഓഫീസ്-ടു-റെസിഡന്‍ഷ്യല്‍ പരിവര്‍ത്തന പദ്ധതിയാണെന്ന് ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ ജെന്‍സ്ലര്‍ അവകാശപ്പെടുന്നു.1,600-ലധികം താമസ അപ്പാര്‍ട്ട്‌മെൻ്റുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ടവറിന് മുകളില്‍ പുതിയ നിലകള്‍ കൂടി നിര്‍മ്മിക്കുന്നതിനും സമീപത്തെ മറ്റൊരു ടവറിന്‍റെ രൂപകല്‍പ്പന പുനഃക്രമീകരിക്കുകയുമാണ് ചെയ്യുന്നത്.







