ഒന്റാരിയോ: വോണിലെ മൂന്ന് വീടുകൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറിനുള്ളിൽ വോണിലെ വീടുകളെ ലക്ഷ്യം വച്ചുള്ള മൂന്ന് വ്യത്യസ്ത തോക്ക് ആക്രമണങ്ങളാണ് ഉണ്ടായത്. ഇതേക്കുറിച്ചാണ് യോർക്ക് റീജിയണൽ പോലീസ് അന്വേഷിക്കുന്നത്. കുറഞ്ഞത് രണ്ട് സംഭവങ്ങളെങ്കിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പോലീസ് പറയുന്നു.
ശനിയാഴ്ച രാവിലെ 6:30 ഓടെയാണ് ഒരു വീട്ടിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചത്. ഒരാൾ വീട്ടിലേക്ക് നിരവധി തവണ വെടിയുതിർക്കുകയും പിന്നീട് ഇരുണ്ട നിറമുള്ള ഒരു സെഡാനിൽ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. തൊട്ടടുത്ത ദിവസം, ഞായറാഴ്ച പുലർച്ചെ 4:45 ഓടെ മറ്റൊരു വീട്ടിൽ വെടിവയ്പ്പ് നടന്നതായി പോലീസിന് വിവരം ലഭിച്ചു. ഞായറാഴ്ച പുലർച്ചെ 4:20ടെ, ഹൈവേ 400 നും ഹൈവേ 7 നും സമീപമുള്ള പോട്ടറി പ്ലേസ്, ബ്ലൂ വില്ലോ ഡ്രൈവ് എന്നിവിടങ്ങളിലെ ഒരു വീട്ടിൽ വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുകൾ വന്നു.
വെടിവയ്പ്പ് നടക്കുമ്പോൾ മൂന്ന് വീടുകളിലും ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ആർക്കും ശാരീരികമായി പരിക്കേറ്റിട്ടില്ല. മൂന്ന് സംഭവങ്ങളിലും, ഇരുണ്ട നിറത്തിലുള്ള ഒരു സെഡാൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും അന്വേഷണം തുടരുകയാണ് എന്നും പൊലീസ് അറിയിച്ചു.







