ഫെയ്‌സ്ബുക്ക്, ഗൂഗിൾ, ആപ്പിൾ ഉപയോക്താക്കളെ ബാധിക്കുന്ന തരത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിവരചോർച്ച സംഭവിച്ചതായി സൈബർ സുരക്ഷാ വിദഗ്ധരുടെ വെളിപ്പെടുത്തൽ. 16 ബില്യൺ പാസ്‌വേഡുകൾ അടങ്ങുന്ന ലോഗിൻ വിവരങ്ങൾ ചോർന്നതായി ഗവേഷകർ കണ്ടെത്തി. ഒരു വെബ്‌സെർവറിൽ 18.4 കോടി റെക്കോർഡുകൾ അടങ്ങുന്ന അജ്ഞാത ഡാറ്റാബേസ് കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
2025 തുടക്കം മുതൽ വിവരച്ചോർച്ച അന്വേഷിക്കുന്ന ഗവേഷകർ 10 ലക്ഷം മുതൽ 35 ലക്ഷം വരെ റെക്കോർഡുകൾ അടങ്ങുന്ന 30 ഡാറ്റാ സൈറ്റുകളാണ് കണ്ടെത്തിയത്. കോടിക്കണക്കിന് പാസ്‌വേഡുകൾ ഉൾപ്പെടെയുള്ള ലോഗിൻ വിവരങ്ങളാണിവ. ഇത് വെറുമൊരു വിവരച്ചോർച്ചയല്ലെന്നും, വലിയ രീതിയിൽ ചൂഷണം നടത്താനുള്ള പദ്ധതിയുടെ ബ്ലൂ പ്രിന്റ് ആണെന്നും ഗവേഷകർ പറയുന്നു.
ഒന്നിലധികം ഇൻഫോസ്റ്റീലർമാരാണ് ഈ വിവരച്ചോർച്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഫിഷിംഗ് ആക്രമണങ്ങൾ, അക്കൗണ്ടുകൾ ഹാക്ക് ചെയ്യൽ, വാണിജ്യ സ്ഥാപനങ്ങളുടെ ഇമെയിലുകൾ കയ്യടക്കൽ തുടങ്ങിയ ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവ ഉപയോഗിക്കാനാകും. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഗൂഗിൾ, ടെലഗ്രാം, ആപ്പിൾ, ഗിറ്റ്ഹബ്ബ്, വിവിധ സർക്കാർ സേവനങ്ങൾ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് തുറന്നിട്ട വാതിലുകളാണിവയെന്ന് ഗവേഷകർ പറയുന്നു. വെബ്‌സൈറ്റുകളുടെ യുആർഎലുകളും അവയുടെ ലോഗിൻ വിവരങ്ങളും അവയുടെ പാസ്‌വേഡുകളും ഡാറ്റാബേസിലുണ്ട്.
പാസ്‌വേഡുകൾ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 1600 കോടി ഡാറ്റബേസിൽ ഭൂരിഭാഗവും വ്യാപകമായി ഉപയോഗിക്കുന്ന സേവനങ്ങളിലേക്കുള്ള പാസ്‌വേഡുകളാണെന്നത് അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ വെളിവാക്കുന്നതാണെന്ന് കീപ്പർ സെക്യൂരിറ്റി സഹസ്ഥാപകനും മേധാവിയുമായ ഡാരെൻ ഗുചിയോൺ പറഞ്ഞു.