കാൽഗറിയിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ പാർക്കർ വെൽസ് (11) എന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ കാൽഗറിയിലെ റോഡരികിലുള്ള വലിയ ഡ്രെയിനേജ് പൈപ്പിനുള്ളിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ജൂലൈ 16-നാണ് കൊണാട്ട് ഡ്രൈവിലെ വീട്ടിൽ നിന്ന് പാർക്കറെ കാണാതാകുന്നത്. ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഓവുചാലിൽ അകപ്പെട്ടുപോയതാകാമെന്നാണ് നിഗമനം. തിരച്ചിലിനിടെ വഴിയിൽ നിന്ന് കുട്ടിയുടെ വസ്ത്രം ലഭിച്ചതാണ് വഴിത്തിരിവായത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് നാല് കിലോമീറ്റർ അകലെയുള്ള വലിയ ഡ്രെയിനേജ് പൈപ്പിനുള്ളിലാണ് മൃതദേഹം കണ്ടത്. വളരെ വീതി കുറഞ്ഞ പൈപ്പുകൾ ഉള്ളിലേക്ക് പോകുംതോറും സങ്കീർണ്ണമായതുകൊണ്ടാണ് ആ ഭാഗത്ത് മൃതദേഹം കണ്ടെത്താൻ വൈകിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.







