ഡൽഹി ഐഐടി കാമ്പസിൽ മുപ്പത്തൊന്നുകാരനായ ബിരുദാനന്തര ബിരുദ വിദ്യാർഥി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ലക്ചർ ഹാൾ കോംപ്ലക്സിന്റെ മുകളിൽ നിന്നും ഒരാൾ വീണുവെന്ന വിവരം രാവിലെ എട്ടരയോടെയാണ് പൊലീസിന് ലഭിച്ചത്. ഉടൻ തന്നെ പ്രദേശത്തിന്റെ ചുമതലയുള്ള കിഷൻഗഡ് പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
കെട്ടിടത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, രാവിലെ എട്ടുമണിയോടെ പ്രധാന ഗേറ്റ് വഴി കാമ്പസിലെത്തിയ വിദ്യാർഥി നേരെ ലക്ചർ ഹാൾ കോംപ്ലക്സിലേക്ക് പോകുകയും, ലിഫ്റ്റ് വഴി ആറാം നിലയിൽ എത്തി മുൻവശത്തു കൂടി താഴേക്ക് ചാടുകയുമായിരുന്നു എന്ന് വ്യക്തമായി.
വീഴ്ചയുടെ ആഘാതത്തിലുണ്ടായ പരിക്കുകളല്ലാതെ മറ്റ് ദുരൂഹതകൾ ഒന്നും തന്നെ വിദ്യാർഥിയുടെ ശരീരത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് നിന്നും യാതൊരുവിധ ആത്മഹത്യാക്കുറിപ്പുകളും ലഭിച്ചിട്ടില്ലെങ്കിലും, യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. വിദ്യാർഥിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മാനസിക പിന്തുണയോ കൗൺസിലിങ്ങോ നൽകിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.







