മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗർ ജില്ലയിലുള്ള ഖവ്ദ കുന്നിൽ അത്യന്തം സങ്കടകരമായ ഒരു അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ജീവൻ നഷ്ടമായി. ദേവ്‌ലായ് സ്വദേശിയായ പതിനെട്ടുകാരനായ യുവാവ് കുന്നിൻ മുകളിലെ കുത്തനെയുള്ള ഭാഗത്ത് കയറിനിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും നാട്ടുകാരും പൊലീസും ചേർന്ന് ഏകദേശം മൂന്ന് മണിക്കൂറോളം യുവാവിനെ താഴെയിറക്കാൻ ആവത് ശ്രമിച്ചെങ്കിലും അവൻ വഴങ്ങാൻ തയ്യാറായില്ല.
താഴെ നിന്ന് പറഞ്ഞതൊന്നും മകൻ കേൾക്കാതായതോടെ, മകനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനായി പിതാവും കുന്നിൻ മുകളിലേക്ക് കയറുകയായിരുന്നു. എന്നാൽ പിതാവ് അടുത്തേക്ക് വരുന്നത് കണ്ട് യുവാവ് വീണ്ടും അപകടകരമായി പിന്നോട്ട് നീങ്ങി. ഇതോടെ മകനെ പിടിച്ചു നിർത്താൻ പിതാവ് ശ്രമിച്ചെങ്കിലും ഇരുവരുടെയും കാൽവഴുതി നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.
കൺമുന്നിൽ വച്ച് ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ട മാതാവ് വലിയ പരിഭ്രാന്തിയിലാവുകയും, നിമിഷങ്ങൾക്കകം അവരും കുന്നിൻ മുകളിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. രാവിലെയോടെ നടന്ന ഈ ദാരുണ സംഭവത്തിൽ മൂവരും തൽക്ഷണം മരണപ്പെട്ടു. യുവാവ് എന്ത് കാരണത്താലാണ് ഇത്തരം ഒരു തീവ്രമായ തീരുമാനത്തിലേക്ക് പോയതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.







