പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾ മുൻകാല പ്രാബല്യത്തോടെ നിരസിച്ചതിനെതിരെ ജൂലൈ 24 മുതൽ ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിനിടയിലാണ് സംഭവം.
ആൽബെർട്ട പ്രവിശ്യയിലെ കാൽഗറിയിൽ നടന്ന പ്രതിഷേധത്തിനിടെ പരിശോധിച്ച 20 പേരിൽ ഒരു ഡസനോളം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയുടെ ഇമിഗ്രേഷൻ ആൻഡ് പബ്ലിക് റഫ്യൂജി സംരക്ഷണ നിയമപ്രകാരം രാജ്യത്ത് തുടരാൻ അയോഗ്യരാണെന്ന് (potentially inadmissible) കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) വക്താവ് വെളിപ്പെടുത്തി.
കാൽഗറിയിലെ പോർട്ടേജ് കോളേജിലെ ആയിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികളാണ് തങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതിനെതിരെ സമരം ആരംഭിച്ചത്. സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ബിരുദമോ നൽകാത്ത ‘നോൺ-ക്രെഡിറ്റ്’ കോഴ്‌സുകളിൽ ചേർന്നതാണ് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ പെർമിറ്റ് നിരസിക്കപ്പെടാൻ കാരണമായത്. ഇതോടെ ഇവരുടെ ഇമിഗ്രേഷൻ പദവി അനിശ്ചിതത്വത്തിലായി.
തൊഴിൽ അല്ലെങ്കിൽ പഠന അനുമതിയില്ലാത്ത വിദേശ പൗരന്മാർ കാലാവധി കഴിയുമ്പോൾ രാജ്യം വിടേണ്ടതുണ്ടെന്ന് CBSA വക്താവ് വ്യക്തമാക്കി. അയോഗ്യരായ വിദേശ പൗരന്മാരെക്കുറിച്ച് വിവരം ലഭിച്ചാൽ ആവശ്യമായ അന്വേഷണവും നടപടിയും സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പൊതുസ്ഥലത്ത് അനുമതിയില്ലാതെ കൂടാരം നിർമ്മിച്ച് പ്രതിഷേധിച്ചവരുടെ ഐഡന്റിറ്റി പരിശോധിച്ച കാൽഗറി പോലീസ്, സംശയം തോന്നിയതിനെ തുടർന്ന് വിവരങ്ങൾ സ്ഥിരീകരിക്കാൻ CBSA-യെ സമീപിക്കുകയായിരുന്നു. കാനഡയുടെ ചരിത്രത്തിൽ പ്രതിഷേധ സ്ഥലത്ത് ബോർഡർ ഏജന്റുമാർ എത്തുന്നത് അപൂർവ്വമായ സംഭവമാണ്.
വിദ്യാർത്ഥി വിസ എന്നത് ഒരു താൽക്കാലിക രേഖ മാത്രമാണെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് വ്യക്തമാക്കി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങി ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് നയം. തങ്ങളുമായി സംസാരിച്ച അധികാരികൾ പ്രശ്നത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആണെന്ന് അറിയിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.







