ലാസ് വെഗാസിൽ കാണാതായ ന്യൂയോർക്ക് ബ്രൂക്ലിൻ സ്വദേശിയായ 63-കാരി അലീസ ഗുഡ്സിനെ വിമാനത്താവളത്തിന് സമീപമുള്ള ഡ്രെയിനേജ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 8-ന് ഇവർ ഒരു കുന്നിൻ ചരിവിലൂടെ താഴേക്ക് വീഴുന്നതും, പിന്നീട് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ച ശേഷം കുഴഞ്ഞുവീഴുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്ന് ലാസ് വെഗാസ് മെട്രോ പോലീസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഇതിനുശേഷം ഇവരിൽ നിന്ന് ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഓഗസ്റ്റ് 20-ന് പുലർച്ചെ 1:45-ഓടെയാണ് അധികൃതർ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. റോഡിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കാത്ത നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തന്റെ 20 വർഷത്തോളമായുള്ള സുഹൃത്ത് റോജർ ജോണിനെ സന്ദർശിക്കാനാണ് അലീസ ലാസ് വെഗാസിൽ എത്തിയത്. സംഭവദിവസം സിവിഎസ് സ്റ്റോറിൽ സാധനങ്ങൾ വാങ്ങാനായി സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷമാണ് ഇവരെ കാണാതാകുന്നത്. കേസിൽ റോജർ ജോണിന് പങ്കില്ലെന്ന് വ്യക്തമാക്കിയ പോലീസ്, തെരച്ചിലിൽ ഇദ്ദേഹം സഹായിച്ചിരുന്നതായും അറിയിച്ചു.
അടുത്തിടെ അലീസയുടെ കാലുകളിൽ ചില ശസ്ത്രക്രിയകൾ നടന്നിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയതോടെ തങ്ങളുടെ കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ വേർപാടിൽ ദുഃഖത്തിലാണ് അലീസയുടെ അഞ്ച് മക്കളും ബന്ധുക്കളും.







