കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതായി റിപ്പോർട്ട്. പൊതുഗതാഗത സംവിധാനത്തിലെ തകരാർ, ഉയർന്ന കുറ്റകൃത്യ നിരക്ക് തുടങ്ങിയവയാണ് നഗരവാസികളെ ടൊറൻ്റോയിൽ നിന്ന് അകറ്റുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തെ പ്രധാന മെട്രോപൊളിറ്റൻ നഗരത്തിൻ്റെ ജനസംഖ്യ ചുരുങ്ങുന്നത് ഗൗരവമായ ചർച്ചയാകാത്തത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച നഗരത്തിലെ പ്രശസ്തമായ ‘സൽസ ഓൺ സെൻ്റ് ക്ലെയർ’ (Salsa on St. Clair) ഫെസ്റ്റിവലിനിടെ നടന്ന കൂട്ടവെടിവെപ്പ് ടൊറൻ്റോയിൽ വർധിച്ചു വരുന്ന സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടുന്നു. വൻ ജനക്കൂട്ടത്തിനിടയിൽ ഉണ്ടായ ഈ അക്രമസംഭവം നഗരത്തിലെ ക്രമസമാധാന തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
വടക്കേ അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ് ടൊറൻ്റോ. ജനസംഖ്യാ വളർച്ചയിൽ ഡാലസ്, ഹ്യൂസ്റ്റൺ, മോൺട്രിയൽ, വാൻകൂവർ തുടങ്ങിയ വൻനഗരങ്ങളെപ്പോലും ടൊറൻ്റോ പിന്നിലാക്കിയിരുന്നു. എന്നാൽ ഈ നഗരത്തെ നിലവിലെ പ്രതിസന്ധികൾ വലിയൊരു തിരിച്ചടിയിലേക്കാണ് ഇപ്പോൾ നയിക്കുന്നത്.







