ലണ്ടൻ: പുകയില വിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് പാർലമെന്റ് ചരിത്രപരമായ ഒരു ബില്ലിന് അംഗീകാരം നൽകി. 2009 ജനുവരി ഒന്നിന് ശേഷം (അതായത് നിലവിൽ 17 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവർ) ജനിച്ചവർക്ക് അവരുടെ ജീവിതകാലം മുഴുവൻ സിഗരറ്റ് വിൽക്കുന്നത് നിരോധിക്കുന്നതാണ് ഈ പുതിയ നിയമം. യുകെയിലെ ഹൗസ് ഓഫ് കോമൺസും ഹൗസ് ഓഫ് ലോർഡ്‌സും ‘ടൊബാക്കോ ആൻഡ് വേപ്‌സ് ബിൽ’ പാസാക്കി.
ബ്രിട്ടീഷ് ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിംഗ് ഈ തീരുമാനത്തെ രാജ്യത്തിന്റെ ആരോഗ്യ ചരിത്രത്തിലെ “അതിപ്രധാനമായ നിമിഷം” എന്നാണ് വിശേഷിപ്പിച്ചത്. ഭാവി തലമുറയെ ലഹരിയുടെയും പുകയില ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെയും പിടിയിൽ നിന്നും രക്ഷിക്കാൻ ഈ നിയമം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമം രാജാവിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. ഇതോടെ വീടിനുള്ളിലെ പുകവലി നിരോധനം കുട്ടികളുടെ കളിസ്ഥലങ്ങൾ, സ്‌കൂളുകൾക്ക് പുറത്തുള്ള സ്ഥലങ്ങൾ, ആശുപത്രി പരിസരങ്ങൾ തുടങ്ങിയ തുറസ്സായ ഇടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാരിന് അധികാരം ലഭിക്കും.
സിഗരറ്റുകൾക്ക് പുറമെ ഇ-സിഗരറ്റുകൾ അഥവാ വേപ്പുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ആകർഷകമായ നിറങ്ങളോ മണമോ ഉള്ള വേപ്പുകൾക്ക് നിരോധനം വരും. ഇതിനോടകം തന്നെ നിരോധനം നിലവിലുള്ള ഇടങ്ങളിൽ വേപ്പിംഗും അനുവദിക്കില്ല. സർക്കാർ ഫണ്ട് നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിന് പുകയില മൂലമുണ്ടാകുന്ന രോഗങ്ങൾ മൂലം ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നതും ഈ നിയമത്തിന്റെ ലക്ഷ്യമാണ്. ഇംഗ്ലണ്ടിൽ പ്രതിവർഷം 75,000 മരണങ്ങൾ പുകവലി മൂലം ഉണ്ടാകുന്നുണ്ടെന്നാണ് എൻ.എച്ച്.എസ് കണക്കുകൾ വ്യക്തമാക്കുന്നത്.
നേരത്തെ ന്യൂസിലാൻഡ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരുന്നെങ്കിലും ഭരണമാറ്റത്തെത്തുടർന്ന് അത് പിൻവലിച്ചിരുന്നു. എന്നാൽ മാലിദ്വീപ് കഴിഞ്ഞ വർഷം സമാനമായ നിയമം നടപ്പിലാക്കിയിരുന്നു. ഈ പുതിയ നിയമത്തിലൂടെ ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടൻ. ആരോഗ്യ പ്രവർത്തകരും പൊതുജനാരോഗ്യ സംഘടനകളും സർക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.






