പെൻസിൽവേനിയയിൽ നവജാത ശിശുവായ പെൺകുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച കേസിൽ 31കാരനായ പിതാവ് വിൻസന്റ് മരീനോ അറസ്റ്റിലായി. കുട്ടികളുടെ സംരക്ഷണം അപകടത്തിലാക്കിയതിന് മൂന്ന് ഫെലോണി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 ലക്ഷം ഡോളർ ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്ന കേസിന്റെ പ്രാഥമിക വാദം കേൾക്കൽ സെപ്റ്റംബർ 15-ന് നടക്കും. കുഞ്ഞിന്റെ ശരീരത്തിൽ ഒടിവുകൾക്ക് പുറമെ ഗുരുതരമായ ചതവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് ചൈൽഡ് അബ്യൂസ് വിഭാഗം ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
തുടക്കത്തിൽ വീട്ടിലെ പൂച്ച ചാടിയത് കാരണം കുഞ്ഞ് താഴെ വീണതാണെന്നാണ് പ്രതി വാദിച്ചതെങ്കിലും പരുക്കുകളുടെ തീവ്രത വിശദീകരിക്കാൻ ഇയാൾക്കായില്ല. പിന്നീട് കുഞ്ഞിനോട് താൻ പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് ഇയാൾ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യരുതെന്ന് കുടുംബാംഗങ്ങൾ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.







