newsroom@amcainnews.com

യുഎസ്‌-ഇറാൻ രണ്ടാംവട്ട ആണവനിർവ്യാപനചർച്ച ഇന്ന്

യുഎസ്‌-ഇറാൻ ആണവനിർവ്യാപനചർച്ചയുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച സ്വിസ് നഗരമായ ജനീവയിൽ നടക്കും. ചർച്ചയ്ക്കായി ജനീവയിലെത്തിയ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ.) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. യു.എസുമായി നീതിപൂർവവും സന്തുലിതവുമായ കരാറുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അരാഗ്ചി പറഞ്ഞു. ജനീവയിലെ ഒമാൻ എംബസിയിലാണ് ചർച്ചകൾ നടക്കുന്നത്. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് യു.എസ് പക്ഷത്തുനിന്നുള്ള പ്രധാനികൾ. ഈ മാസം ആറിന് ഒമാനിൽ നടന്ന ആദ്യഘട്ട ചർച്ചയിലൂടെ ഇറാന്റെ ആണവപദ്ധതിയോടുള്ള യു.എസ്. നിലപാട് യാഥാർഥ്യത്തിൻ്റെ തൊട്ടടുത്താണെന്ന്‌ ഇറാന്റെ വിദേശകാര്യവക്താവ് ഇസ്മായിൽ ബാഘേയ് പറഞ്ഞു. അതേ സമയം ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും നീതിയുക്തമായ ഒരു കരാറിനായി പുതിയ ആശയങ്ങളുമായാണ് തങ്ങൾ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമേലുള്ള ഉപരോധങ്ങൾ ഇളവുചെയ്യാൻ യു.എസ്. തയ്യാറായാൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനു നേരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി യു.എസ്. പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ ജൂണിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങളായ നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ നടത്തിയ ബോംബാക്രമണത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു. കരാറിന് തയ്യാറായില്ലെങ്കിൽ സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിൽ സൈനികനടപടിക്ക് യു.എസ്. സൈന്യം സജ്ജമാവുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ടുചെയ്തിരുന്നു. ഇറാൻ തീരത്ത് മൂന്നാഴ്ചയോളമായി നങ്കൂരമിട്ടിരിക്കുന്ന എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കുപുറമേ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡിനെയും പശ്ചിമേഷ്യയിൽ വിന്യസിക്കാൻ യു.എസ്. നിർദേശം നൽകി. ഇതിനിടെ യു.എസ്. സമ്മർദതന്ത്രം പയറ്റുന്ന സാഹചര്യത്തിൽ ഇറാൻ റെവലൂഷണറി ഗാർഡ് കോർ തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസം തുടങ്ങി. ഇറാൻ ഉടൻ ആണവായുധം സ്വായത്തമാക്കുന്ന റിപ്പോർട്ടിനെത്തുടർന്ന് 2025 ജൂണിൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരുന്നു. അന്ന് ഇറാന്റെ മൂന്ന് തന്ത്രപ്രധാന ആണവകേന്ദ്രങ്ങളിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകളിട്ടു. 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് ഐ.എ.ഇ.എ. യുടെ കണക്ക്. ആണവായുധമുണ്ടാക്കാൻ 90 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരിക്കണം.ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ ഗൾഫ് മേഖലയിൽ സൈനിക നീക്കങ്ങളും ശക്തമായി. യു.എസ്‌ രണ്ടാമതൊരു വിമാനവാഹിനി കപ്പൽ കൂടി അയച്ചപ്പോൾ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നാവികാഭ്യാസ പ്രകടനവും ആരംഭിച്ചു.

You might also like
Miss Kerala Contest to Feature at Canada's 'Maha Onam'; Event Begins on August 15 in Toronto

കാനഡയിലെ ‘മഹാഓണ’ത്തിന് ഇത്തവണ മിസ് കേരള മത്സരവും; ഓഗസ്റ്റ് 15-ന് ടൊറന്റോയിൽ തുടക്കം

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

ക്യൂബെക്കിൽ നേരിയ ഭൂചലനം: 2.8 തീവ്രത

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

Top Picks for You
Top Picks for You