ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇന്ത്യക്കാരടക്കമുള്ള 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി. രാജ്യത്തുടനീളം ഭീഷണിയും ഗുണ്ടാപ്പിരിവും നടത്തുന്ന ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരാണ് നാടുകടത്തപ്പെട്ടതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും ബ്രിട്ടിഷ് കൊളംബിയയിൽ നിന്നും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ (GTA) നിന്നുമുള്ളവരാണ്. ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ 188 പേർക്ക് നാടുകടത്തൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഉൾപ്പെട്ടവരെയാണ് ഇപ്പോൾ കാനഡയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
2025 ഓഗസ്റ്റിൽ പസഫിക്, പ്രെയറി മേഖലകളിൽ ആരംഭിച്ച ഈ നാടുകടത്തൽ നടപടി പിന്നീട് GTA-യിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇതിനകം പസഫിക് മേഖലയിൽ നിന്ന് 58 പേരെയും പ്രെയറിയിൽ നിന്ന് 30 പേരെയും ടൊറൻ്റോയിൽ നിന്ന് 23 പേരെയുമാണ് നാടുകടത്തിയത്. വെടിവെപ്പ് കേസുകളിലും ആയുധ കേസുകളിലും പങ്കുള്ള പൽവീന്ദർ സിങ്, അമിതോസ് ബജ്‌വ, ആളുകളെ തടഞ്ഞുവെച്ചതിന് ശിക്ഷിക്കപ്പെട്ട ജസ്മീർ സിങ്, ക്രിമിനൽ സംഘത്തിൽ പങ്കാളിയാണെന്ന് സമ്മതിച്ച സാഹിബ്ജോത് സിങ് എന്നിവർ നാടുകടത്തിയരിൽ ഉൾപ്പെടുന്നു.
കുറ്റവാളികളെ കണ്ടെത്തി പുറത്താക്കുന്നത് വഴി രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി അനന്തസംഗരി പറഞ്ഞു. ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി 530 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 2025-ലെ ഫെഡറൽ ബജറ്റിൽ വകയിരുത്തിയ 30.4 ദശലക്ഷം ഡോളർ ഉപയോഗിച്ച് 1,000 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും CBSA അറിയിച്ചു.







