ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി.ഇ.പി.എ) നാലാം ഘട്ട ചർച്ചകൾ സമാപിച്ചു. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വേഗത്തിലാക്കാനും പരമാവധി വേഗത്തിൽ കരാർ അന്തിമമാക്കാനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വെള്ളിയാഴ്ച വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഇന്ത്യ സന്ദർശിക്കുന്ന കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ദുവും സി.ഇ.പി.എ പുരോഗതി ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തി. ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിലെ പുതിയ അവസരങ്ങൾ തുറക്കുന്നതിനായി കരാർ വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളുടെയും നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് പിയൂഷ് ഗോയൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
യു.എസ് വിപനിയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കി വ്യാപാരം വൈവിധ്യവത്കരിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കാനുമുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. എയ്റോസ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ശുദ്ധമായ ഊർജ്ജം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളുണ്ടെന്ന് സിദ്ദു പറഞ്ഞു.
ന്യൂഡൽഹിയിൽ സെപ്റ്റംബർ 14 മുതൽ 19 വരെയാണ് നാലാം ഘട്ട ചർച്ചകൾ നടന്നത്. കാനഡയിൽ നിന്ന് 48 അംഗ സംഘം ചർച്ചകളിൽ പങ്കെടുക്കാനെത്തിയിരുന്നു. രണ്ട് അധ്യായങ്ങളുടെ ചർച്ചകൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും, 2026 അവസാനത്തോടെ കരാർ പൂർത്തിയാക്കാനുള്ള കർശനമായ സമയപരിധിക്കുള്ളിലാണ് പ്രവർത്തിക്കുന്നതെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
കാനഡയുടെ മുൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മാർച്ച് മാസത്തെ ഇന്ത്യ സന്ദർശന വേളയിലാണ് സി.ഇ.പി.എ ചർച്ചകൾക്കായുള്ള നിബന്ധനകളിൽ ഒപ്പുവെച്ചത്. 2025-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 30.4 ബില്യൺ ഡോളറിലെത്തിയിരുന്നു. 2030ഓടെ ഇത് പ്രതിവർഷം 70 ബില്യൺ ഡോളറായി ഉയർത്താനാണ് കാനഡ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കാലത്തെ നയപരമായ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധത്തിൽ വലിയ പുനഃക്രമീകരണമാണ് നടക്കുന്നത്. ഊർജ്ജം, നിർണായക ധാതുക്കൾ, അണുശക്തി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം വ്യാപിപ്പിക്കുന്നുണ്ട്. 2027-നും 2035-നും ഇടയിൽ ഇന്ത്യയിലേക്ക് യുറേനിയം എത്തിക്കുന്നതിനായി കനേഡിയൻ കമ്പനിയായ കാമോകോയുമായി (Cameco) 2.6 ബില്യൺ കാനഡ ഡോളറിന്റെ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാനഡയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും വിപണിയിൽ കൂടുതൽ പ്രവേശനം നേടുന്നതിനും സി.ഇ.പി.എ വലിയൊരു അവസരമാകും. ഇരുരാജ്യങ്ങളും തമ്മിൽ സമഗ്രമായ ഒരു വ്യാപാര കരാറിലെത്താനുള്ള മൂന്നാമത്തെ ശ്രമമാണിത്. 2010-ൽ ആരംഭിച്ച ചർച്ചകൾ പിന്നീട് 2023-ൽ നിർത്തിവെച്ചിരുന്നു. തുടർന്ന് 2026 മാർച്ചിൽ പുനരാരംഭിച്ച ഈ ചർച്ചകളിലൂടെ സാമ്പത്തിക ബന്ധങ്ങൾക്ക് മുൻഗണന നൽകാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.







