രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അതിർത്തി മേഖലകളിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ബൃഹത്തായ പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വരുന്നു. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് 45,000 കോടി രൂപ ചെലവിട്ട് പുതിയ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുന്നത്. വരും വർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശ്ശിക്കുന്ന മൊത്തം റെയിൽവേ വികസന ബജറ്റിന്റെ ഏകദേശം 22 ശതമാനത്തോളം തുകയാണ് ഈ പദ്ധതിക്കായി മാത്രം വകയിരുത്തിയിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പാതകൾക്കും പാലങ്ങൾക്കുമായി ഇതിനകം നീക്കിവെച്ച 32,000 കോടി രൂപയ്ക്ക് പുറമെയാണെന്നത് ശ്രദ്ധേയമാണ്.
തന്ത്രപ്രധാന മേഖലകളായ ഹിമാലയൻ അതിർത്തികളിലും സിലിഗുരി കോറിഡോറിലും സൈന്യത്തിന് അതിവേഗം എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വർഷങ്ങൾക്ക് മുൻപ് ചൈനയുമായുണ്ടായ അതിർത്തി തർക്കങ്ങൾക്ക് ശേഷം നിലവിൽ തൽസ്ഥിതി ശാന്തമാണെങ്കിലും, ജാഗ്രത കൈവിടാതെ പ്രതിരോധം ഉറപ്പാക്കുക എന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിലുള്ളത്. മുൻപ് ആരംഭിച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ പദ്ധതിയും ആസൂത്രണം ചെയ്തിരിക്കുന്നത്.
പുതിയ റെയിൽ പാതകൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ നിർമ്മിക്കുന്നതിനൊപ്പം നിലവിലുള്ള ശൃംഖലകൾ നവീകരിക്കാനും തീരുമാനമുണ്ട്. പാക് അതിർത്തിക്ക് സമീപം 1,450 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റോഡുകളും ഡോക്‌ളാം മേഖലയിലെ അടിസ്ഥാനസൗകര്യ വികസനവും സമാന്തരമായി നടക്കും. കശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലത്തിന്റെ ഉദ്ഘാടനം ഈ വികസന കുതിപ്പിന് വേഗം കൂട്ടിയിട്ടുണ്ട്.
2017-ലെ ഡോക്‌ളാം തർക്കത്തിന് ശേഷം ചൈന തങ്ങളുടെ അതിർത്തികളിൽ വിമാനത്താവളങ്ങളും ഹെലിപാഡുകളും നിർമ്മിച്ച് സൈനിക ശേഷി വർദ്ധിപ്പിച്ചിരുന്നു. ചൈനയുടെ ഇത്തരം നീക്കങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും അടിയന്തിര ഘട്ടങ്ങളിൽ അതിവേഗം ഇന്ത്യൻ സൈന്യത്തെ അതിർത്തിയിലെത്തിക്കാനും ഈ പുതിയ റെയിൽവേ പദ്ധതിയിലൂടെ സാധിക്കും.







