ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ കാനഡ. ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ നിന്നും ടെൽ അവീവ് ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള എയർ കാനഡ വിമാന സർവീസുകൾ നവംബർ 30 മുതൽ വീണ്ടും തുടങ്ങുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027 ജനുവരി മുതൽ സർവീസ് പുനഃരാരംഭിക്കാനിരുന്ന കമ്പനി ഇസ്രയേലിലെ സുരക്ഷയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. എയർ കാനഡയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ ആഴ്ചയിൽ നാല് ദിവസമായിരിക്കും ഇനി സർവീസ് നടത്തുക.
അതേസമയം കാനഡ-ഇസ്രയേൽ റൂട്ടിൽ നിലവിൽ മറ്റ് വിമാനക്കമ്പനികളൊന്നും നേരിട്ട് സർവീസ് നടത്തുന്നില്ല. 2022-ൽ ഇസ്രായേലി വിമാനക്കമ്പനിയായ ‘എൽ അൽ’ ടൊറൻ്റോയിലേക്കുള്ള സർവീസ് അവസാനിപ്പിച്ചതോടെ എയർ കാനഡ മാത്രമായിരുന്നു ഈ റൂട്ടിൽ പറന്നിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം എയർ കാനഡയും സർവീസ് നിർത്തിവെച്ചിരുന്നു.
പശ്ചിമേഷ്യൻ മേഖലയിൽ പ്രതിസന്ധിക്ക് അയവ് വന്നതോടെ നിരവധി പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇസ്രയേലിലേക്ക് വീണ്ടും സർവീസ് ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ കമ്പനികളായ ഡെൽറ്റ എയർ ലൈൻസും യുണൈറ്റഡ് എയർലൈൻസും സെപ്റ്റംബർ മുതൽ സർവീസുകൾ പുനഃരാരംഭിച്ചു. ഒക്ടോബർ അവസാനത്തോടെ സ്കാൻഡിനേവിയൻ എയർലൈൻസും ഇസ്രയേലിലേക്ക് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങും. യൂറോപ്യൻ ബജറ്റ് വിമാനക്കമ്പനിയായ വിസ്സ് എയറും ടെൽ അവീവിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.







