താമരശ്ശേരി കമ്മാളൻകുന്നത്തിലെ ഒരു അടച്ചിട്ട വാടകവീട്ടിൽ പോലീസും എക്സൈസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരവും തോക്കിൻ ഉണ്ടകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച അർധരാത്രി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഈ സംയുക്ത റെയ്ഡ്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 60 കുപ്പി വിദേശമദ്യവും എഴുപതിലധികം വെടിയുണ്ടകളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന നെല്ലിപ്പൊയിൽ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തുന്നതിനുവേണ്ടിയാണ് ഇത്രയും വലിയ അളവിൽ വിദേശമദ്യം ഇവിടെ സൂക്ഷിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മൃഗങ്ങളെ വേട്ടയാടാൻ എംപാനൽ ഷൂട്ടർമാർ ഉപയോഗിക്കുന്ന തരം വെടിയുണ്ടകൾ എന്തിനാണ് ഇവിടെ ശേഖരിച്ചു വെച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനയിൽ വെടിയുണ്ടകൾ കണ്ടെടുത്തെങ്കിലും ഇവ വെടിവെക്കാൻ ഉപയോഗിക്കുന്ന തോക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെത്താനായിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.







