കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപറേഷനും (എൽഐസി) പ്രധാന ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സയുടെ ഫെയർഫാക്സ് ഗ്രൂപ്പ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. യുഎഇ ആസ്ഥാനമായ എമിറേറ്റ്സ് എൻബിഡിയും രംഗത്തുണ്ടായിരുന്നെങ്കിലും ഫെയർഫാക്സിന്റെ പുതുക്കിയ ഓഫർ സ്വീകരിക്കാനാണ് കേന്ദ്രം താല്പര്യപ്പെടുന്നത്. നിലവിൽ ബാങ്കിന്റെ 60.72% ഓഹരികളാണ് വിറ്റഴിക്കാൻ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ കേന്ദ്രത്തിന്റെ 30.48 ശതമാനവും എൽഐസിയുടെ 30.24 ശതമാനവും ഓഹരികൾ ഉൾപ്പെടുന്നു. മുൻപ് ഓഹരിയൊന്നിന് 75 രൂപ വാഗ്ദാനം ചെയ്തിരുന്ന ഫെയർഫാക്സ്, ഇപ്പോൾ അത് 81 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ എൻഎസ്ഇയിൽ ബാങ്കിന്റെ ഓഹരി വില 86.54 രൂപയ്ക്ക് മുകളിലായതിനാൽ ഓഫർ വില വിപണി വിലയേക്കാൾ കുറവാണ്. റിസർവ് ബാങ്കിന്റെയും കോംപറ്റീഷൻ കമ്മീഷന്റെയും അനുമതികൾ ലഭിക്കുന്നതോടെ മാത്രമേ ഈ ഇടപാട് പൂർത്തിയാകൂ.
പ്രൊമോട്ടർ പദവിയുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ കർശനമായ നിയമങ്ങൾ ഫെയർഫാക്സിന് മുന്നിൽ പുതിയ ചില നിബന്ധനകൾ വെക്കുന്നുണ്ട്. ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ ലൈസൻസ് കൈവശം വെക്കാൻ സാധിക്കില്ല എന്നതിനാൽ, തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിൽ 40% ഓഹരിയുള്ള ഫെയർഫാക്സിന് പുതിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഐഡിബിഐ ബാങ്ക് ഏറ്റെടുക്കുന്നതോടെ ഫെയർഫാക്സ് ഒന്നുകിൽ സിഎസ്ബി ബാങ്കിനെ ഐഡിബിഐയിൽ ലയിപ്പിക്കണം, അല്ലെങ്കിൽ സിഎസ്ബി ബാങ്കിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം പൂർണ്ണമായും വിറ്റൊഴിയണം. സിഎസ്ബിയിലെ ഓഹരികൾ വിൽക്കാനുള്ള ചർച്ചകൾ ഫെയർഫാക്സ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
2019-ൽ പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കിനെ 21,264 കോടി രൂപ മുടക്കി 51% ഓഹരികൾ വാങ്ങി എൽഐസിയും കേന്ദ്രവും ചേർന്നാണ് രക്ഷപെടുത്തിയത്. പിന്നീട് 2021-ലും 2022-ലും ഓഹരി വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കുറഞ്ഞ വില കാരണം കേന്ദ്രം അത് നീട്ടിവെക്കുകയായിരുന്നു. എന്നാൽ 2026 ജൂലൈയിൽ ലഭിച്ച 570 കോടി ഡോളറിന്റെ പുതുക്കിയ ബിഡ് രാജ്യത്തെ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായി മാറും. നടപ്പുവർഷം പൊതുമേഖലാ ഓഹരി വിൽപനയിലൂടെ 80,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രസർക്കാരിന് ഐഡിബിഐ ബാങ്കിന്റെ വിൽപന വലിയൊരു നേട്ടമാകും. ഈ വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ഐഡിബിഐ ബാങ്കിന്റെയും സിഎസ്ബി ബാങ്കിന്റെയും ഓഹരി വിലകളിൽ വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്.







