വ്യാജ കുറ്റകൃത്യ റിപ്പോർട്ടുകൾ ചമച്ച് യു.എസ്. വിസകൾ തട്ടിയെടുക്കാൻ വിദേശികളെ സഹായിച്ച, പത്ത് വർഷത്തോളം നീണ്ടുനിന്ന വിസ തട്ടിപ്പ് ഗൂഢാലോചനയിൽ പങ്കാളികളായ മുൻ യു.എസ്. പോലീസ് ഉദ്യോഗസ്ഥർ കോടതിയിൽ കുറ്റസമ്മതം നടത്തി. നാല് മുൻ പോലീസ് മേധാവികൾ ഉൾപ്പെടെ അഞ്ച് മുൻ യു.എസ്. നിയമപാലകരാണ് വ്യാജ സായുധ കവർച്ചാ റിപ്പോർട്ടുകൾ നിർമ്മിച്ച് വിദേശ പൗരന്മാർക്ക് നിയമവിരുദ്ധമായി യു.എസ്. വിസകൾ സമ്പാദിച്ചു നൽകിയ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സമ്മതിച്ചത്. ഈ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട പ്രമുഖ മുൻ പോലീസ് ഉദ്യോഗസ്ഥനായ ഗ്ലിൻ ഡിക്സണും ഫെഡറൽ കോടതിയിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
യു.എസ്. ഭരണകൂടം നൽകിവരുന്ന ‘യു-വിസ’ (U-Visa) സംവിധാനം ദുരുപയോഗം ചെയ്തതാണ് ഈ കേസിന്റെ കാതൽ. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പോലീസിനെ സഹായിക്കുന്ന ഇരകൾക്ക് സുരക്ഷ നൽകാനായി 2000-ത്തിലാണ് യു-വിസ പദ്ധതി യു.എസ്. അവതരിപ്പിച്ചത്. അമേരിക്കയിൽ നടക്കുന്ന ചില പ്രത്യേക കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയും, ആ സംഭവങ്ങളിൽ അന്വേഷണത്തിനും വിചാരണയ്ക്കും നിയമപാലകരെ സഹായിക്കാൻ തയ്യാറാകുകയും ചെയ്യുന്ന വിദേശ പൗരന്മാർക്കാണ് സാധാരണയായി യു-വിസയ്ക്ക് അർഹതയുള്ളത്.
ആരാണ് പ്രതികൾ?
യു.എസ്. ഗവൺമെന്റിന്റെ ഇന്റേണൽ റെവന്യൂ സർവീസ് (IRS) പുറത്തുവിട്ട രേഖകൾ പ്രകാരം ചന്ദ്രകാന്ത് പട്ടേൽ, ചാഡ് ഡോയൽ, മൈക്കൽ സ്ലാനി, ടെബോ ഒനിഷിയ എന്നിവർ തങ്ങളുടെ കുറ്റം സമ്മതിച്ചിട്ടുണ്ട്. 2025 ജൂലൈ 2-നാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളായ ഗ്ലിൻ ഡിക്സൺ, ചാഡ് ഡോയൽ, ടെബോ ഒനിഷിയ, മൈക്കൽ സ്ലാനി എന്നിവർക്ക് അഞ്ച് വർഷം വരെയും, വ്യവസായിയായ ചന്ദ്രകാന്ത് പട്ടേലിന് 20 വർഷം വരെയും തടവുശിക്ഷ ലഭിച്ചേക്കാം.
കുറ്റകൃത്യം നടക്കുന്ന സമയത്ത് ചാഡ് ഡോയൽ ഓക്‌ഡെയ്ൽ പോലീസ് ചീഫായും, മൈക്കൽ സ്ലാനി വാർഡ് 5 ഓക്‌ഡെയ്ൽ മാർഷലായും, ഗ്ലിൻ ഡിക്സൺ ഫോറസ്റ്റ് ഹിൽ പോലീസ് ചീഫായും, ടെബോ ഒനിഷിയ ഗ്ലെൻമോറ പോലീസ് ചീഫായും സേവനമനുഷ്ഠിക്കുകയായിരുന്നു.
പ്രതികൾ കോടതിയിൽ കുറ്റസമ്മതം നടത്തിയതിനെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി സക്കറി എ. കെല്ലർ പറഞ്ഞത് ഇങ്ങനെയാണ്: “സ്വന്തം പോക്കറ്റ് നിറയ്ക്കാൻ വേണ്ടി മാത്രം ഈ പ്രതികൾ നടത്തിയ അപമാനകരമായ തട്ടിപ്പ് നമ്മുടെ സമൂഹത്തെ അപകടത്തിലാക്കുകയും കുടിയേറ്റ വ്യവസ്ഥയിലുള്ള പൊതുജനവിശ്വാസം തകർക്കുകയും ചെയ്തു. അന്വേഷണ ഏജൻസികളുടെ മികച്ച കൂട്ടായ്മയിലൂടെ പുറത്തുകൊണ്ടുവന്ന ശക്തമായ തെളിവുകളുടെ ആഴമാണ് ഈ കുറ്റസമ്മതങ്ങളിലൂടെ വ്യക്തമാകുന്നത്. ഇവർ ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഓരോ പ്രതിക്കും തക്കതായ തടവുശിക്ഷ ഉറപ്പാക്കാൻ ഞങ്ങളുടെ ഓഫീസ് ശക്തമായി വാദിക്കും.”







