ക്രിക്കറ്റിന്‍റെ ‘മക്ക’യായ ലണ്ടനിലെ ലോർഡ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ലോർഡ്സ് മൈതാനത്ത് നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 270 റൺസിന്‍റെ കൂറ്റൻ ജയം. പുരുഷന്മാരുടെ ആദ്യ ടെസ്റ്റ് നടന്ന് 142 വർഷങ്ങൾക്ക് ശേഷമാണ് ലോർഡ്സ് ഒരു വനിതാ ടെസ്റ്റിന് വേദിയായത്.
രണ്ടാം ഇന്നിങ്‌സിൽ 457 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ നാലാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ 62.5 ഓവറിൽ 186 റൺസിന് ഇന്ത്യ വീഴ്ത്തി. ആറുവിക്കറ്റിന് 130 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന്, 56 റൺസ് കൂടിയേ നേടാനായുള്ളൂ. 80 പന്തിൽ 54 റൺസെടുത്ത ആമി ജോൺസാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. സോഫി എക്ലസ്റ്റോൺ അർധസെഞ്ചുറി (54) നേടി.
നേരത്തേ 285 റൺസിന് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചിരുന്നു. 83 റൺസ് നേടിയ സ്മൃതി മന്ദാനയായിരുന്നു ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 170-ന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 115 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 341 റൺസിന് ഏഴ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. യസ്തിക ഭാട്യയുടെ സെഞ്ചുറിയും (113) സ്മൃതി മന്ദാനയുടെയും (70) റിച്ച ഘോഷിന്‍റെയും (50) അർധസെഞ്ചുറിയുമാണ് ഇന്ത്യൻ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചത്. ഇംഗ്ലണ്ടിന്‍റെ മറുപടി 186-ലൊതുങ്ങിയതോടെ ഇന്ത്യയ്ക്ക് 270 റൺസിന്‍റെ ചരിത്ര ജയം. ഏഴുവിക്കറ്റ് നേടിയ ക്രാന്തി ഗൗഡും ആറുവിക്കറ്റ് നേടിയ സ്‌നേഹ് റാണയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സയാലി സത്ഗരെ നാലുവിക്കറ്റുകളും നേടി.







