എൽനിനോ പ്രതിഭാസവും സമുദ്രതാപനവും കൂടിച്ചേർന്നതോടെ യൂറോപ്പ് കടുത്ത ചൂടിൽ വെന്തുരുകുന്നു. ഉഷ്ണതരംഗത്തിൽ യൂറോപ്പിലുടനീളമുള്ള മരണസംഖ്യ 1300 കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൂടിനെ അതിജീവിക്കാൻ തടാകം, നദി, കടൽ എന്നിവയെ ആശ്രയിക്കുകയാണ് ജനം.
ഫ്രാൻസ്, യുകെ, സ്‍പെയിൻ, ജർമനി തുടങ്ങി യൂറോപ്പിൽ പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. കഴിഞ്ഞദിവസം ഫ്രാൻസിൽ അനുഭവപ്പെട്ട 43 ഡിഗ്രി സെൽഷ്യസ് എന്ന താപനില റെക്കോർഡാണ്. ജൂണിലെ റെക്കോർഡ് മറികടന്ന് യുകെയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് 36.1 ഡിഗ്രി സെൽഷ്യസാണ്. അസഹ്യമായ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായതായി കാലാവസ്ഥാ ഗവേഷണ സംഘടനമായ ക്ലൈമറ്റ് സെൻട്രലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
കടുത്ത ചൂടിൽ യൂറോപ്പിലും യുഎസിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാകുമെന്നും മുന്നറിയിപ്പുണ്ട്. മുൻകാലങ്ങളിൽ ശരാശരി 10 ദിവസമാണ് തീവ്രതാപം അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് 23 ദിവസം വരെയായി. തെക്കേ അമേരിക്ക, തെക്കുപടിഞ്ഞാറൻ യുഎസ്, ഓസ്ട്രേലിയ, ഗൾഫ്, ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം പിടിമുറുക്കി.






