വടക്കൻ സസ്‌കാച്ചെവാനിലെ കാട്ടുതീയിൽ നിന്നുള്ള പുക പടർന്നു പിടിച്ചതോടെ കാൽഗറിയിൽ വായു മലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. അടുത്ത കുറച്ച് ദിവസത്തേക്ക് കാട്ടുതീ പുക പ്രവിശ്യയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വായു ഗുണനിലവാരം മോശമാക്കുകയും ദൃശ്യപരത കുറയുകയും ചെയ്യും.
കാട്ടുതീ പുകയിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മ കണികകൾ കാരണം കണ്ണ്, മൂക്ക്, തൊണ്ട എന്നിവയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാം. കാട്ടുതീ പുക ശ്വസിക്കുന്നവർക്ക് തലവേദന, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാട്ടുതീ പുക 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും വീടിനുള്ളിലായിരിക്കുമ്പോൾ ജനലുകളും വാതിലുകളും കഴിയുന്നത്ര അടച്ചിടണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.






