യുഎസിലെ മിഡ് വെസ്റ്റ് മേഖലയിലും കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളിലും ഈ ആഴ്ച കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. നിരവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗം ജനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകുമെന്നും അധികൃതര്‍ സൂചന നൽകി. ബുധനാഴ്ച മുതല്‍ ഉഷ്ണതരംഗം കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. ഡെട്രോയിറ്റിലും വാഷിംഗ്ടണ്‍ ഡി.സിയിലും താപനില 37.78 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. വ്യാഴാഴ്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ചൂട് ഏറ്റവും രൂക്ഷമാകുക. പല പ്രദേശങ്ങളിലും 40.6 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മിഡ് വെസ്റ്റ് മേഖലയിലാണ് ഉഷ്ണതരംഗം ആദ്യം ബാധിക്കുക. മിനിയാപൊളിസില്‍ 38.9 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഷിക്കാഗോയില്‍ താപനില 37.8 ഡിഗ്രി സെൽഷ്യസിനു മുകളിലും അനുഭവപ്പെടും. ചൊവ്വാഴ്ച ഷിക്കാഗോയിൽ 40.56 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയരും. ഇന്ഡിയാനാപൊളിസിലും വിസ്കോണ്‍സിനിലെ ഗ്രീന്‍ ബേയിലും കടുത്ത ചൂടാണ് പ്രവചിക്കുന്നത്. ഉഷ്ണതരംഗത്തെ തുടർന്ന് ഷിക്കാഗോ നഗരത്തില്‍ നിരവധി കൂളിംഗ് സെന്ററുകൾ തുറന്നിട്ടുണ്ട്. കമ്മ്യൂണിറ്റി സര്‍വീസ് സെന്ററുകള്‍, മുതിര്‍ന്ന പൗരന്മാര്ക്കായുള്ള കേന്ദ്രങ്ങള്‍, ലൈബ്രറികള്‍, സിറ്റി കോളജുകള്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് കൂളിംഗ് സെന്ററുകൾ ഒരുക്കിയിരിക്കുന്നത്.






