ഓട്ടവ: കാനഡയിൽ യുവാക്കൾക്കിടയിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും (Heart Failure) ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. എട്ടാമത് ദേശീയ ഹൃദയസ്തംഭന ബോധവൽക്കരണ വാരത്തോടനുബന്ധിച്ച് കനേഡിയൻ ഹാർട്ട് ഫെയിലർ സൊസൈറ്റിയാണ് ഈ വിവരം പുറത്തുവിട്ടത്. കനേഡിയൻ ജേണൽ ഓഫ് കാർഡിയോളജിയുടെ റിപ്പോർട്ട് പ്രകാരം 20 മുതൽ 39 വയസ്സുവരെയുള്ളവർക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നുള്ള ആശുപത്രി പ്രവേശനം ഗണ്യമായി കൂടിയിട്ടുണ്ട്. 2023-24 കാലയളവിൽ മാത്രം 40-നും 49-നും ഇടയിൽ പ്രായമുള്ള അയ്യായിരത്തിലധികം ആളുകൾക്കാണ് പുതുതായി ഹൃദയസ്തംഭനം സ്ഥിരീകരിച്ചത്.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങിയവ യുവാക്കളിൽ വ്യാപകമാകുന്നതിനെ വാൻകൂവറിൽ നിന്നുള്ള പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. മാർഗോട്ട് ഡേവിസ് ഒരു ‘പെർഫെക്റ്റ് സ്റ്റോം’ (Perfect Storm) എന്നാണ് വിശേഷിപ്പിച്ചത്. ശ്വാസംമുട്ടൽ പോലുള്ള ലക്ഷണങ്ങളെ ആസ്ത്മയോ അലർജിയോ ആയി യുവാക്കൾ തെറ്റിദ്ധരിക്കുന്നത് രോഗം ഗുരുതരമാകാൻ കാരണമാകുന്നു. ആരോഗ്യപ്രവർത്തകർ പോലും യുവാക്കളിൽ ഹൃദയസ്തംഭനത്തിനുള്ള സാധ്യത പലപ്പോഴും വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല എന്നതും വലിയൊരു വെല്ലുവിളിയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ ഗുരുതര സാഹചര്യത്തിന്റെ ഉദാഹരണമാണ് 23-ാം വയസ്സിൽ ഹൃദയസ്തംഭനം ബാധിച്ച ജെനി മിൽനെ എന്ന യുവതിയുടെ അനുഭവം. ആസ്ത്മയാണെന്ന് കരുതി അവഗണിച്ച ശ്വാസംമുട്ടലും കാലിലെ വീക്കവും ഒടുവിൽ അവരെ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വക്കിലെത്തിച്ചു. മാസങ്ങൾ നീണ്ട പരിശോധനകൾക്കൊടുവിൽ ശരിയായ ചികിത്സ ലഭിച്ചതിനാലാണ് അവർക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനായത്. യുവാക്കളിൽ അസാധാരണമായ തളർച്ചയോ ശ്വാസംമുട്ടലോ കണ്ടാൽ അത് അവഗണിക്കാതെ കൃത്യമായ ഹൃദയപരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.






