ആൽബർട്ട’യെ കാനഡയിൽ നിന്ന് സ്വതന്ത്രമാക്കാനുള്ള വിഘടനവാദ നീക്കത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമായി ഇടപെടുന്നതായി റിപ്പോർട്ട്. യഥാർത്ഥ ആൽബർട്ട സ്വദേശികളാണെന്ന വ്യാജേന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. മോണിറ്റൈസേഷൻ വഴി പണം സമ്പാദിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന 14 ഫേസ്‌ബുക് അക്കൗണ്ടുകൾ സി.ബി.സി കണ്ടെത്തി. Nieta Aqila എന്ന പേരിൽ ആൽബർട്ട വിഘടനവാദത്തെ പിന്തുണച്ച് പോസ്റ്റിട്ടിരുന്ന അക്കൗണ്ട് യഥാർത്ഥത്തിൽ ഇൻഡോനേഷ്യയിലെ ഒരു യുവതിയുടേതാണ്. യഥാർത്ഥ ആൽബർട്ടൻ സ്വദേശികളുടെ ചിത്രങ്ങളും പോസ്റ്റുകളും അതേ പടി മോഷ്ടിച്ചാണ് ഇവർ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നത്.
കാനഡയിലെ രാഷ്ട്രീയ വിഷയങ്ങളിൽ ആളുകളുടെ വൈകാരികമായ പ്രതികരണങ്ങളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുകയാണ് ഈ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ചെയ്യുന്നത്. ഫേസ്ബുക്കിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ സ്ക്രീൻഷോട്ടുകൾ ചിലർ പങ്കുവെച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള വിദേശ രാഷ്ട്രീയ ഇടപെടലല്ലെന്നും, മറിച്ച് ആളുകളെ പ്രകോപിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ പണമുണ്ടാക്കാനുള്ള തന്ത്രം മാത്രമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചില അക്കൗണ്ടുകൾ വലിയ തോതിൽ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകൾ നിർമ്മിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. വ്യാജ ഗ്രൂപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ചില അക്കൗണ്ടുകൾ മെറ്റാ നീക്കം ചെയ്തു. എങ്കിലും ചില അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണ്.






