കാനഡയിൽ നിന്നും വേർപിരിയുന്നതിനായി ആൽബർട്ടയിൽ ഉയരുന്ന വിഭജനനീക്കങ്ങളെയും ഹിതപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികളെയും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. പുതിയ ഗവർണർ ജനറലിനെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിക്കുമെന്നും വിഘടനവാദ നീക്കങ്ങൾ തടയാൻ നിയമപരമായ മാർഗങ്ങളും ‘ക്ലാരിറ്റി ആക്റ്റും’ (Clarity Act) കൃത്യമായി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഐക്യം നിലനിർത്തുന്നതിൽ ഗവർണർ ജനറലിന്റെ പങ്ക് നിർണ്ണായകമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഹിതപരിശോധന ആവശ്യപ്പെട്ടുകൊണ്ട് ‘സ്റ്റേ ഫ്രീ അൽബെർട്ട’ എന്ന സംഘടന മൂന്ന് ലക്ഷത്തിലധികം ഒപ്പുകൾ ശേഖരിച്ച് ഇലക്ഷൻ ആൽബർട്ടയ്‌ക്ക് സമർപ്പിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം. ഹിതപരിശോധനയ്ക്ക് ആവശ്യമായ 1,78,000 ഒപ്പുകളെക്കാൾ വലിയ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം. ഇലക്ഷൻ ആൽബർട്ട ഈ ഒപ്പുകൾ പരിശോധിച്ച് സ്ഥിരീകരിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന ഒക്ടോബറിൽ സംസ്ഥാനത്ത് ഹിതപരിശോധന നടക്കാൻ സാധ്യതയുണ്ട്. എന്നാൽ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും നിലവിലുള്ള നിയമപരമായ ചട്ടക്കൂടുകളും ഇത്തരം നീക്കങ്ങൾക്ക് ബാധകമാണെന്ന് കാർണി ഓർമ്മിപ്പിച്ചു.
അതേസമയം, ആൽബർട്ടയിലെ തദ്ദേശീയസമൂഹങ്ങൾ ഈ വിഭജന നീക്കത്തെ ശക്തമായി എതിർത്തുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. വിഭജനനീക്കം തങ്ങളുടെ ഉടമ്പടി അവകാശങ്ങളെ ലംഘിക്കുന്നതാണെന്നാണ് അവരുടെ വാദം. തദ്ദേശീയസമൂഹങ്ങൾ നൽകിയ ഹർജിയിൽ എഡ്‌മിൻ്റനിലെ കോടതി പുറപ്പെടുവിക്കാനിരിക്കുന്ന വിധി ഈ വിഷയത്തിൽ അതീവ നിർണ്ണായകമാകും. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്ന സന്ദേശമാണ് ലൂയിസ് ആർബറിന്റെ നിയമനത്തിലൂടെ നൽകുന്നതെന്നും, തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.






