മലപ്പുറം ജില്ലയിൽ അഞ്ചാംപനിയുടെ വ്യാപനം വീണ്ടും ആശങ്ക പരത്തുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വളവന്നൂർ ആരോഗ്യ ബ്ലോക്കിൽ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് പ്രതിരോധ നടപടികൾ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിൽ ഉടൻതന്നെ ഔദ്യോഗിക ജാഗ്രതാ സന്ദേശം പുറപ്പെടുവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് യോഗം വരുന്ന 21-ാം തീയതി ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
പെട്ടെന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ള ഒരു വൈറൽ രോഗമാണിത്. ഈ വർഷം ഇതുവരെ ജില്ലയിൽ 63 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നൂറിലധികം ആളുകളിൽ രോഗലക്ഷണങ്ങൾ സംശയിക്കുന്നുണ്ട്. കൂടാതെ, ഒരു മരണം അഞ്ചാംപനിമൂലമാണെന്ന് സംശയമുണ്ടെങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വളവന്നൂർ മേഖലയിൽ മാത്രം സ്ഥിരീകരിച്ചവരും സംശയമുള്ളവരുമായി 74 രോഗികളാണുള്ളത്. ആതവനാട്, കൽപകഞ്ചേരി തുടങ്ങി ജില്ലയുടെ മറ്റ് വിവിധ ഭാഗങ്ങളിലും രോഗം പടരുന്നതായി ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി. ഷുബിൻ അറിയിച്ചു.
ഈ മേഖലകളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികളും വാക്സിനേഷൻ ക്യാമ്പുകളും സംഘടിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമീപകാലത്ത് 2023-ലാണ് ജില്ലയിൽ അഞ്ചാംപനി ഏറ്റവും രൂക്ഷമായത്; അന്ന് 1304 പേർക്ക് രോഗം ബാധിക്കുകയും 3 പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. വാക്സിൻ സ്വീകരിക്കാത്തവരിലാണ് ഇപ്പോൾ രോഗം കൂടുതലായി കണ്ടുവരുന്നത് എന്നതിനാൽ, ഇത് രോഗവ്യാപനം വേഗത്തിലാക്കാൻ ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അഞ്ചാം പനി: ലക്ഷണങ്ങൾ
- പനി, ജലദോഷം, കണ്ണിന് ചുവപ്പ് എന്നിവയോടെ തുടക്കം.
- പനി 5 ദിവസം പിന്നിടുമ്പോൾ ദേഹം മുഴുവൻ മണലുപോലെ ചുവന്ന പാടുകൾ പൊന്തും
- ഗുരുതമായാൽ ശ്വാസകോശത്തെ ബാധിച്ച് ന്യൂമോണിയ, തലച്ചോറിനെ ബാധിച്ച് മസ്തിഷ്കജ്വരം എന്നിവയായി മാറാം
- മരണം സംഭവിക്കാനും സാധ്യത
പരുന്ന രീതി
- പെട്ടെന്ന് കൂടുതൽ പേരിലേക്ക് പകരണ സാധ്യതയുള്ള രോഗം
- രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന കണങ്ങളിലൂടെയും വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കം വഴിയും പകരാം
- കുട്ടികൾക്കും മുതിർന്നവർക്കും വരാം. അഞ്ചാംപനിക്കെതിരായ 2 ഡോസ് വാക്സീൻ എടുക്കാത്തവരിൽ ഗുരുതരമാകാൻ സാധ്യത.
ശ്രദ്ധിക്കേണ്ടത്
- അഞ്ചാംപനിക്കെതിരായ വാക്സീൻ 2 ഡോസ് കൃത്യമായി എടുക്കുക. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യം
- ചെറുപ്പത്തിൽ വാക്സീൻ എടുത്തിട്ടില്ലെങ്കിൽ മുതിർന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങൾ വഴിയും വാക്സീൻ എടുക്കാം
- രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്താതിരിക്കുക
- രോഗികളുമായും തിരക്കുള്ള സ്ഥലങ്ങളിലും ആശുപത്രികളിലും പോകുമ്പോൾ മാസ്ക് ധരിക്കുക
- ഇടയ്ക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
രോഗികളുടെ ശ്രദ്ധയ്ക്ക്
- രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടുക
- പനി ബാധിച്ച് 10 ദിവസം വരെ രോഗം പകരാൻ സാധ്യതയുള്ളതിനാൽ രോഗികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുക
- പൂർണ വിശ്രമം വേണം.
- ആവശ്യത്തിന് വെള്ളം കുടിക്കണം
- രോഗം ഗുരുതരമാകാതിരിക്കാൻ ഡോക്ടർ നിർദേശിക്കുന്ന അളവിൽ വൈറ്റമിൻ എ എടുക്കണം
- ശ്വാസം മുട്ടോ അപസ്മാരമോ കണ്ടാൽ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടണം.







