രാജ്യത്തുടനീളം അഞ്ചാംപനി കേസുകൾ വർധിച്ചു വരുന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ. അതേസമയം അണുബാധ ഏറ്റവും കൂടുതൽ രൂക്ഷമായ ഒൻ്റാരിയോയിൽ കഴിഞ്ഞ ആഴ്ച 197 പേർക്ക് കൂടി അഞ്ചാംപനി ബാധിച്ചതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രവിശ്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,440 ആയി. ഇതിൽ 75 കുട്ടികൾ ഉൾപ്പെടെ 101 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ എട്ട് രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒൻ്റാരിയോയിൽ വാക്സിനേഷൻ എടുക്കാത്ത കുട്ടികൾ, ശിശുക്കൾ, കൗമാരക്കാർ എന്നിവരെയാണ് അഞ്ചാംപനി കൂടുതൽ ബാധിച്ചത്.
നോവസ്കോഷയിലും നോർത്ത് വെസ്റ്റ് ടെറിറ്ററീസിലും ഈ ആഴ്ച ആദ്യം അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് അണുബാധ പടർന്നു പിടിച്ചതിന് ശേഷമുള്ള ആദ്യ കേസാണിത്. മാർച്ച് പകുതി മുതൽ തീവ്രപരിചരണത്തിൽ കഴിയുന്ന 18 വയസ്സിന് താഴെയുള്ള മൂന്ന് രോഗികൾ ഉൾപ്പെടെ, ആകെ കേസുകളുടെ എണ്ണം മൂന്നൂറ് കവിഞ്ഞതായി ആൽബർട്ട ഇന്നലെ റിപ്പോർട്ട് ചെയ്തു. സസ്കാച്വാനിൽ 27 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.