കൊച്ചി: ചോദ്യം ചെയ്യലിൽ ഒരുപാട് നേരം വട്ടം കറക്കിയെങ്കിലും പൊലീസിൻറെ ചോദ്യങ്ങളിൽ വലഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഹോട്ടലിൽ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്ന് വിശ്വസിപ്പിക്കാൻ ഷൈൻ ആവുംവിധമെല്ലാം ശ്രമിച്ചു. എന്നാൽ, ഷൈൻറെ ഓരോ ഉത്തരങ്ങളെയും പൊളിക്കാൻ ആവശ്യമായ തെളിവുകളെല്ലാം പൊലീസിൻറെ പക്കലുണ്ടായിരുന്നു. സൈബർ പൊലീസ് ശേഖരിച്ച വിവരങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനമായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളിൽ ഇല്ലെന്നുള്ള മറുപടിയാണ് ഷൈൻ നൽകി കൊണ്ടിരുന്നത്. എന്നാൽ, ഫോൺ കോളുകളും ഡിജിറ്റൽ ഇടപാടുകളും അടക്കമുള്ള തെളിവുകൾ മുന്നിൽ വച്ചുള്ള ചോദ്യങ്ങളിൽ ഷൈൻറെ പ്രതിരോധം തകർന്നു.
ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഒടുവിൽ ഷൈന് സമ്മതിക്കേണ്ടി വരികയായിരുന്നു. ലഹരി ഇടപാടുകാരനുമായി നടത്തിയ ഫോൺ കോൾ എന്തിനെന്ന് വിശദീകരിക്കാൻ ഷൈനിന് കഴിഞ്ഞില്ല. ഇയാളെ പരിചയമില്ലെന്ന് ആദ്യം പറഞ്ഞു. കോൾ ലോഗ് വന്നതോടെ പരുങ്ങലിലായ ഷൈന് ഒടുവിൽ പരിചയമുണ്ടെന്ന് സമ്മതിക്കേണ്ടി വരികയായിരുന്നു. ഷൈൻറെ മെഡിക്കൽ പരിശോധന രക്ത പരിശോധന ഉടൻ നടത്തും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തുമെന്നാണ് വിവരങ്ങൾ. ഇതോടെ ഷൈനെതിരെയുള്ള കുരുക്ക് ഇനിയും മുറുകിയേക്കും.
എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിൻറെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ ഷൈൻറെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഷൈൻറെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്.