കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ മുറിച്ചു കടത്തിയ മരങ്ങളിൽ പകുതിക്കും പിഴ നിശ്ചയിക്കാതെ റവന്യൂ വകുപ്പ്. മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളിൽ നിന്ന് അനധികൃതമായി ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയെന്ന കേസിലാണ് ഈ അലംഭാവം. 2020 ഒക്ടോബർ 24 ന് അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിൻറെ മറവിലായിരുന്നു മുട്ടിൽ സൗത്ത് വില്ലേജിൽ ഈട്ടിമുറി നടന്നത്. അനധികൃത മരംമുറിയിൽ സർക്കാരിന് പതിനഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു.
മരംമുറി വിവാദമായതിന് പിന്നാലെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ റദ്ദാക്കുകയായിരുന്നു. തുടർന്ന് 2021 ഫെബ്രുവരി പത്തിന് കെഎൽസി (കേരള ലാൻഡ് കൺസർവൻസി) പ്രകാരമുള്ള നടപടികൾ ആരംഭിച്ചെങ്കിലും മരങ്ങൾ മുറിച്ചവരിൽ നിന്ന് ചെറിയ തുക പോലും ഇതുവരെ റവന്യൂ വകുപ്പ് പിഴയായി ഈടാക്കിയിട്ടില്ല. 68 കെഎൽസി കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പല കേസുകളിലും നടപടികൾ പൂർത്തിയാക്കി എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. എന്നാൽ ബാക്കിയുള്ള കേസുകളിൽ പിഴ നിർണയം അനിശ്ചിതമായി നീളുകയാണ്.
റവന്യൂ പട്ടയഭൂമികളിലെ അനധികൃത മരംമുറിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന 14625/2021 നമ്പർ റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കവെ അഡ്വക്കറ്റ് ജനറൽ നൽകിയ ഉറപ്പുകൾ പിഴ ചുമത്തൽ വൈകിയതോടെ വെറുതെയായെന്ന് പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കേസിൽ ഉൾപ്പെട്ടവർ എത്ര ഉന്നതരായാലും അവർക്കെതിരെ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നാണ് അഡ്വക്കറ്റ് ജനറൽ കോടതിയിൽ ബോധിപ്പിച്ചിരുന്നത്. എന്നാൽ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങിയത് പോലുമില്ല. അനധികൃത മരംമുറിക്ക് സാഹചര്യം ഒരുക്കി നൽകിയവരെ പ്രതികളാക്കണമെന്ന് നിയമവിധഗ്ദർ അഭിപ്രായപ്പെടുന്നു.
ക്കേസിൽ 2023 ഡിസംബർ രണ്ടിന് പൊലീസ് സമർപ്പിച്ച കുറ്റപത്രം ദുർബലമാണെന്നും ചിലർ വിലയിരുത്തുന്നു. ഏകദേശം 50 കേസുകളിലാണ് കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ മുഴുവൻ കേസുകളിലും കുറ്റപത്ര സമർപ്പണം നടന്നില്ല. കുറ്റപത്രത്തിലെ ന്യൂനതകൾ വിശദീകരിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജോസഫ് മാത്യു എഡിജിപിക്ക് കത്തെഴുതിയിരുന്നു. ഇതേത്തുടർന്ന് വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ല. തന്നെയുമല്ല, സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഒഴിവാക്കുന്നതിന് എഡിജിപി സർക്കാരിന് കത്ത് നൽകുകയും ചെയ്തു. മരംമുറിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ റദ്ദാക്കുന്നതിന് പ്രതികളിൽ ചിലർ കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഇതുവരെ തീർപ്പാക്കിയിട്ടുമില്ല.