വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന നിരക്കിനെതിരെ പുതിയ താരിഫുകൾ ചുമത്തുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങളിലൊന്നായിരുന്നു പരസ്പരമുള്ള താരിഫുകൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സന്ദർശനത്തിന് മുന്നോടിയായി താരിഫുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ് പറഞ്ഞു.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കുകയാണെങ്കിൽ തിരിച്ചും സമാനമായ രീതിയിലായിരിക്കും നിരക്ക് ഈടാക്കുക, അദ്ദേഹം വ്യക്തമാക്കി. അതേസമയം വികസ്വര രാജ്യങ്ങളെ, പ്രത്യേകിച്ച് ഇന്ത്യ, ബ്രസീൽ, വിയറ്റ്‌നാം, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയെ താരിഫുകൾ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. 2022ൽ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയുടെ യുഎസ് ശരാശരി താരിഫ് നിരക്ക് മൂന്ന് ശതമാനമായിരുന്നു, അതേസമയം യുഎസിൽ നിന്നുള്ള ഇറക്കുമതിക്കുള്ള ഇന്ത്യയുടെ ശരാശരി താരിഫ് നിരക്ക് ലോകബാങ്ക് ഡാറ്റ പ്രകാരം 9.5 ശതമാനമായിരുന്നു.
എന്നാൽ, ട്രംപ് ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാൽ, യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ പുതിയ താരിഫ് ഒഴിവാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്ന ഒരു കരാറിൽ ഇരു നേതാക്കളും എത്തിച്ചേരുമെന്ന് കരുതുന്നു. കഴിഞ്ഞ വർഷം ഇന്ത്യ യുഎസിലേക്ക് 8,700 കോടി ഡോളർ മൂല്യമുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തു. അതേസമയം യുഎസ് 4200 കോടി ഡോളർ മൂല്യമുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തുവെന്ന് വാണിജ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നു.