കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂർ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികൾക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ ബസിൽ നിന്ന് പെൺകുട്ടി തെറിച്ചുപോവുകയായിരുന്നു. തുടർന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയർത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ 18 കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
കണ്ണൂർ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂൾ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൻറെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ബസ് പലതവണ മലക്കം മറിഞ്ഞശേഷം പ്രധാന റോഡിലേക്ക് തെറിച്ച് തലകീഴായി നിൽക്കുന്നതിൻറെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ബസ് മറിഞ്ഞ സമയത്ത് പെൺകുട്ടി തെറിച്ചുപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബസ് ഉയർത്തി. ബസിനടയിൽ കുടുങ്ങിപോയ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് നാട്ടുകാർ പറഞ്ഞു. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്ന് എഎംവിഐ ബിബിൻ രവീന്ദ്രൻ പറഞ്ഞു.