തമിഴകത്ത് രജനികാന്തിന്റെ പകരക്കാരനാരാകും എന്ന ചോദ്യത്തിന് ഒരുകാലത്ത് പ്രസക്തിയുണ്ടായിരുന്നില്ല. രജനികാന്ത് സ്റ്റൈലും മാസുമായി മുന്നോട്ടുപോയപ്പോൾ തമിഴ് സിനിമയിൽ നടന വിസ്‍മയത്തിന്റെ മറുവാക്കാകാനാകാനായിരുന്നു മറുവശത്ത് കമൽഹാസൻ ശ്രമിച്ചത്. എന്നാൽ ആരാധകർ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു ഓരോ കാലത്തും. അങ്ങനെ കിട്ടിയ ഉത്തരമായിരുന്നു വിജയ്.
രജനികാന്ത് ദളപതിയായി നിറഞ്ഞാടിയപ്പോൾ പുത്തൻ താരമായ വിജയ് ആരാധകർക്ക് ഇളയദളപതിയായി മാറി. ദളപതിയിൽ നിന്ന് പ്രമോഷൻ കിട്ടി തമിഴ് സിനിമയിൽ രജനികാന്ത് തലൈവരായി. അപ്പോൾ വിജയ്‍യ്ക്കും കിട്ടി പ്രമോഷൻ. ഇളയ എന്നത് ഒഴിവാക്കി ദളപതിയായി. ഇനി തമിഴകത്തിന്റെ ദളപതിയെന്ന വിശേഷണത്തിന് ആരായിരിക്കും അർഹൻ. ഇപ്പോൾ തമിഴ് സിനിമയുടെ നെറുകയിൽ ചോദ്യം തറച്ചിരിക്കുകയാണ്. കാരണം വിജയ് സിനിമ മതിയാക്കുന്നു.
കരിയറിന്റെ വിജയത്തിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴാണ് സിനിമ ഉപേക്ഷിക്കുന്നുവെന്ന് വിജയ് പൊടുന്നനെ പ്രഖ്യാപിച്ചത്. അതിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയെങ്കിലും വിജയ്‍യുടെ പ്രഖ്യാപനം ആരാധകർക്ക് ആഘാതമായതായിരുന്നു. വിജയ് രാഷ്‍ട്രീ പാർട്ടി പ്രഖ്യാപിച്ചതിനാലാണ് സിനിമ വിടുന്നത്. വിജയയ്‍യുടെ എക്കാലത്തെയും വിജയമായ ലിയോയുടെ ആഘോഷങ്ങൾ നടക്കവേയാണ് നടന്റെ പ്രഖ്യാപനമുണ്ടായത്. ദളപതി 69 അവസാന സിനിമയാകുമെന്നും താരം പ്രഖ്യാപിച്ചു. ദളപതി 69ഉം പ്രദർശനത്തിന് എത്തിക്കഴിഞ്ഞാൽ ആരാകും തമിഴകത്തിന്റെ പുതിയ ദളപതി?.
എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. എന്തായിരിക്കും പ്രമേയമെന്നതിൽ ആരാധകർ ആകാംക്ഷയിലാണ്. വിജയ് രാഷ്‍ട്രീയം പറയുന്ന ഒരു സിനിമയാകുമോ എന്നാണ് എല്ലാവരും നിലവിൽ ഉറ്റുനോക്കുന്നത്. വമ്പൻ വിജയത്തോടെ തന്നെ തന്റെ സിനിമ ജീവിതത്തിൽ നിന്ന് മാറാനാകും വിജയ്‍യുടെ ശ്രമവും.
അതവിടെ നിൽക്കട്ടേ. അടുത്ത ദളപതിയുടെ കസേരയ്‍ക്ക് യുവ താരങ്ങളിൽ പലരും ശ്രമം നടത്തുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. രജനികാന്തും കമൽഹാസനുമെന്ന പോലെ തമിഴ് സിനിമയിൽ നിറഞ്ഞുനിന്നവരായിരുന്നു വിജയ്‍യും അജിത് കുമാറും. പക്ഷേ റേസിംഗ് അടക്കമുള്ള താൽപര്യങ്ങളാൽ സിനിമയിൽ നിന്ന് ശ്രദ്ധ പോയതിനാൽ തലപ്പൊക്കത്തിലേക്ക് തിരിച്ചുവരണമെങ്കിൽ വിയർപ്പൊഴുക്കണം.
ചിമ്പു, ശിവകാർത്തികേയൻ, വിജയ് സേതുപതി തുടങ്ങിയവരാണ് പുതു തലമുറ തമിഴ് നായക താരങ്ങളിൽ പ്രതീക്ഷയുള്ളവർ. അതിൽ ചിമ്പുവും വിവാദങ്ങളിൽ പെട്ടൊക്കെ സിനിമ കുറഞ്ഞു. മാനാട് വൻ വിജയമായെങ്കിലും ചിമ്പു താര പദവി നിലനിർത്താൻ ശ്രമിച്ചിട്ടില്ല. വിജയ് സേതുപതിയാകട്ടെ കഥാപാത്രങ്ങൾക്കും ആകെ സിനിമയ്‍ക്കും പ്രധാന്യം നൽകുകയും കമൽഹാസന്റെ വഴിയേ പോകാൻ ശ്രമിക്കുന്ന നടനാണ്.

സൂര്യയും വിക്രമുമുണ്ടെങ്കിലും തമിഴ് സിനിമാ താരങ്ങളിൽ തലപ്പൊക്കത്തിൽ വിജയ്‍യ്‍ക്കൊപ്പം മാസായി നിൽക്കാനാകുന്നില്ല. വിക്രമും പ്രകടനത്തിന്റെ സാധ്യതകളാണ് അന്വേഷിക്കുന്നത്. വിജയ്‍യ്ക്ക് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് 2024 നൽകിയ ഉത്തരം ശിവകാർത്തികേയനാണ്. അമരന്റെ വമ്പൻ വിജയമാണ് അങ്ങനെ ഒരു ഉത്തരത്തിലെത്തിച്ചത്.
അടിമുടി എന്റർടെയ്‍നറുമാണ് നടനായും നായക താരമായും ശിവകാർത്തികേയൻ. സമീപകാലത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരവുമാണ് ശിവകാർത്തികേയൻ. ദളപതി വിജയ്‍യുടെ ചിത്രം ദ ഗോട്ടിൽ തോക്ക് (തുപ്പാക്കി) കൈമാറുന്നത് ശിവകാർത്തികേയനാണ്. നടൻ വിജയ് തന്റെ സ്ഥാനം താരത്തിന് കൈമാറുന്നതായാണ് അത് അന്ന് വ്യാഖ്യാനിക്കപ്പെട്ടതും. ശിവകാർത്തികേയന്റെ അമരൻ കളക്ഷനിൽ വിജയ്‍യുടെ ദ ഗോട്ടിന്റെ തൊട്ടുപിന്നിലും ആണെന്നതും പ്രധാനമാണ്. തമിഴകത്ത് 2024ൽ അമരൻ ആഗോള കളക്ഷനിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതും നേട്ടമാണ്. എന്തായാലും നിലവിൽ ശിവകാർത്തികേയനാണ് തമിഴ് സിനിമയിൽ വിജയ്‍യ്‍ക്ക് പകരക്കാരൻ.