ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ‘മിഡ്നൈറ്റ് മാഡ്നസ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രനേട്ടമാണ് സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’ സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 18-ന് നടന്ന വേൾഡ് പ്രീമിയറിന് തിയറ്ററിൽ ലഭിച്ച ആവേശകരമായ സ്വീകരണം അണിയറപ്രവർത്തകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. തുടർന്ന് നടന്ന ചോദ്യോത്തര വേളയിലും പ്രേക്ഷകർ തങ്ങളുടെ ആവേശവും സിനിമയോടുള്ള പിന്തുണയും നേരിട്ട് പ്രകടിപ്പിക്കുകയുണ്ടായി.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൺ സജീവും സജീവ് പി.കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, രണ്ട് ഹാഫ്-ബ്ലഡ് വാംപയർമാരെ കേന്ദ്രീകരിച്ചുള്ള തികച്ചും വ്യത്യസ്തമായ ഒരു ആക്ഷൻ ത്രില്ലറാണ്. പ്രവീൺ വിശ്വനാഥും സംവിധായകനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും റോ ആയ അവതരണശൈലിയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം പാപ്പിനുവിന്റെ ക്യാമറയും, മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും, മിഥുൻ മുകുന്ദന്റെ സംഗീതവും, വിഷ്ണു ഗോവിന്ദിന്റെ ശബ്ദസംവിധാനവും സിനിമയുടെ ഡാർക്ക് മൂഡിനെ കൂടുതൽ തീവ്രമാക്കിയതായി പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
സംവിധായകനും നിർമ്മാതാക്കൾക്കും പുറമെ പ്രധാന താരങ്ങളായ രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, അണിയറപ്രവർത്തകരായ മിഥുൻ മുകുന്ദൻ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും ചോദ്യോത്തര സെഷനിൽ സജീവമായി പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഉത്തരേന്ത്യൻ വിതരണം എക്സൽ എൻ്റർടെയ്ൻമെന്റും എ.എ. ഫിലിംസും ചേർന്ന് നിർവ്വഹിക്കുമ്പോൾ, അന്താരാഷ്ട്ര സെയിൽസ് അവകാശം ‘ബെസ്റ്റ് ഫ്രണ്ട് ഫോർഎവർ’ (ബി.എഫ്.എഫ്.) ആണ് സ്വന്തമാക്കിയിരിക്കുന്നത്. ടൊറന്റോ മേളയിലെ ഈ ചരിത്രപരമായ തുടക്കം ചിത്രത്തിന്റെ ആഗോള യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറുകയാണ്.







