അമേരിക്കയിലെ ഇല്ലിനോയിയിലുള്ള പ്രധാന റിഫൈനറിയിലുണ്ടായ വൈദ്യുതി തടസ്സം കാരണം കാനഡയിലെ ആൽബർട്ടയിൽ ഇന്ധനവില വീണ്ടും കുത്തനെ കൂടി. ചിലയിടങ്ങളിൽ ലിറ്ററിന് 30 സെൻ്റ് വരെയാണ് പെട്രോൾ വില ഒറ്റയടിക്ക് ഉയർന്നത്. നിലവിൽ എഡ്മിന്‍റനിൽ ലിറ്ററിന് 1.81 കനേഡിയൻ ഡോളറും കാൽഗറിയിൽ 1.84 ഡോളറുമാണ് പെട്രോൾ വില.
ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും കാരണം ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന നിലയിലാണെങ്കിലും, ആൽബർട്ടയിലെ ഇപ്പോഴത്തെ പെട്ടെന്നുള്ള വിലവർധനവിന് കാരണം അമേരിക്കൻ റിഫൈനറിയിലെ തകരാറാണെന്ന് ‘കാനഡിയൻസ് ഫോർ അഫോർഡബിൾ എനർജി’ പ്രസിഡന്റ് ഡാൻ മക്ടീഗ് വ്യക്തമാക്കി. ഇല്ലിനോയിയിലെ എക്സോൺ മൊബീൽ ജോളിയറ്റ് റിഫൈനറിയിൽ ഞായറാഴ്ചയുണ്ടായ വൈദ്യുതി തടസ്സമാണ് പെട്രോളിന് 18 സെന്റും ഡീസലിന് 24 മുതൽ 25 സെൻ്റ് വരെയും വില കൂട്ടാൻ ഇടയാക്കിയത്.
റിഫൈനറിയുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ പെട്രോൾ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഡീസൽ വിലയുയരുന്നത് വൻ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡീസൽ വില നിലവിൽ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ട്രക്കുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, നിർമ്മാണ മേഖലയിലെ വാഹനങ്ങൾ, തീവണ്ടികൾ, വിമാനങ്ങൾ എന്നിവയിലെല്ലാം ഡീസലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാൽ ഡീസൽ വില വർധന വരും ആഴ്ചകളിൽ ചരക്കുകൂലിയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കാൻ കാരണമായേക്കുമെന്ന് ഡാൻ മക്ടീഗ് മുന്നറിയിപ്പ് നൽകി.







