ഓട്ടവ : 2026-ൽ ഇതുവരെ 3,717 ഇന്ത്യൻ പൗരന്മാരെ കാനഡയിൽ നാടുകടത്തിയതായി പുതിയ റിപ്പോർട്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 ജനുവരി 1 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ മൊത്തം 12,491 പേരെയാണ് കാനഡ പുറത്താക്കിയത്. അതായത് കാനഡയിൽ നിന്ന് നാടുകടത്തപ്പെട്ട മൊത്തം ആളുകളിൽ ഏകദേശം 29.8 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. 2025-ൽ മൊത്തം 3,779 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. തൊട്ടടുത്തുള്ള മെക്സിക്കോയെക്കാൾ (1,936 പേർ) ഇരട്ടിയോളം മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പുറത്താക്കപ്പെട്ട 12,491 പേരിൽ 7,333 പേർക്ക് വീണ്ടും കാനഡയിലേക്ക് പ്രവേശനം പൂർണ്ണമായി വിലക്കുന്ന ‘ഡിപോർട്ടേഷൻ ഓർഡറും’, ബാക്കിയുള്ളവർക്ക് വരും വർഷങ്ങളിൽ തിരിച്ചുവരാൻ സാധിക്കുന്ന ‘ഡിപ്പാർച്ചർ ഓർഡർ’ (2,618), ‘എക്‌സ്‌ക്ലൂഷൻ ഓർഡർ’ (2,540) എന്നിവയുമാണ് നൽകിയത്.
നാടുകടത്തേണ്ടവരുടെ പട്ടികയിലും ഇന്ത്യൻ പൗരന്മാരാണ് മുന്നിൽ. 8,817 ഇന്ത്യൻ പൗരന്മാരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അഭയാർത്ഥി അപേക്ഷ നിരസിക്കപ്പെട്ടവരും അപേക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്തവരുമാണ് പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗവും (80.4%). വിസ കാലാവധി കഴിഞ്ഞ ശേഷം കാനഡയിൽ താമസിച്ചിരുന്ന 1,544 പേരും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ 746 പേരും ഈ പട്ടികയിലുണ്ട്. ഇതുകൂടാതെ, ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 111 പേരെ CBSA കാനഡയിൽ നിന്ന് പുറത്താക്കിയിരുന്നു.







