കാനഡയിൽ ഡീസൽ വിലയിലുണ്ടായ വൻ വർധന രാജ്യത്തെ എല്ലാ മേഖലകളെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ചകളിൽ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നതായി കാനഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റ് ഡാൻ മക്ടീഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വില വർധന താത്കാലികമല്ലെന്നും അടുത്തൊന്നും വില കുറയാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷി, നിർമ്മാണം, ചരക്ക് ഗതാഗതം എന്നീ മേഖലകളെല്ലാം പൂർണ്ണമായും ഡീസലിനെയാണ് ആശ്രയിക്കുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ചരക്കുലോറികളുടെ ഉൾപ്പടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതോടെ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങി വിപണിയിലെത്തുന്ന എല്ലാ അവശ്യസാധനങ്ങൾക്കും വില ഉയർത്താൻ ഉത്പാദകരും വ്യാപാരികളും നിർബന്ധിതരാകും. ആഗോളതലത്തിലെ എണ്ണ ഉൽപ്പാദന പ്രതിസന്ധികളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. വരും മാസങ്ങളിലും ഡീസൽ അമിതവിലയിൽ തന്നെ തുടരുമെന്നതിനാൽ ഉപഭോക്താക്കൾ വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.







