കനത്ത തീരുവയ്ക്ക് പിന്നാലെ യുഎസ്-കാനഡ അതിര്‍ത്തി വഴിയുള്ള ചരക്കുനീക്കത്തില്‍ കര്‍ശന പരിശോധനയും കസ്റ്റംസ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ കര്‍ശന നടപടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരു വശത്തുനിന്നും പുതിയ തീരുവകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
അതിർത്തിയിൽ കസ്റ്റംസ് പരിശോധനകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കസ്റ്റംസ് ബ്രോക്കേഴ്‌സിലെ യുഎസ് ഓപ്പറേഷന്‍സ് തലവന്‍ ബ്രിയാന ലൈനിംങർ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പന്നങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ആവശ്യങ്ങള്‍ പത്തിരട്ടിയായി വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം നടത്തുന്ന പരിശോധനകളുടെയും ഓഡിറ്റുകളുടെയും എണ്ണം 2024-നെ അപേക്ഷിച്ച് 26 ശതമാനം വരെ വര്‍ധിക്കാനാണ് സാധ്യത.







