കുട്ടികളുടെ ഓൺലൈൻ സുരക്ഷയും മാനസികാരോഗ്യവും അപകടത്തിലാക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് അമേരിക്കയിലെ 29 സംസ്ഥാനങ്ങൾ നൽകിയ നിയമപോരാട്ടത്തിൽ ഒത്തുതീർപ്പിന് തയാറായി സോഷ്യൽ മീഡിയ ഭീമനായ മെറ്റ. കുട്ടികളുടെ ഡാറ്റ അനുമതിയില്ലാതെ ശേഖരിച്ചുവെന്നും, ഇൻസ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരിൽ വിഷാദവും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്ന സ്വന്തം പഠനങ്ങൾ മറച്ചുവെച്ചുവെന്നുമായിരുന്നു മെറ്റയ്ക്കെതിരെയുള്ള പ്രധാന പരാതി. ഓക്ലാന്റ് കോടതിയിൽ വിചാരണ അഞ്ച് ദിവസത്തിനുള്ളിൽ അവസാനിച്ചതോടെ, വമ്പൻ തിരിച്ചടികളും കോടിക്കണക്കിന് ഡോളറിന്റെ പിഴയും ഒഴിവാക്കാൻ 10 വർഷത്തിനിടെ 18 ബില്യൺ ഡോളർ നൽകി കേസ് അവസാനിപ്പിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
ഈ ഒത്തുതീർപ്പിന്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പ്രവർത്തനം പൂർണ്ണമായും മാറ്റിയെഴുതുകയാണ്. കുട്ടികൾക്ക് ദിവസേന രണ്ട് മണിക്കൂർ മാത്രമായിരിക്കും ഡിഫോൾട്ട് സമയപരിധി. അർദ്ധരാത്രി മുതൽ രാവിലെ 6 മണി വരെ ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ലെന്നും, സ്കൂൾ സമയങ്ങളിൽ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, തുടർച്ചയായ സ്ക്രോളിങ്ങിന് ഇടവേള നൽകുന്ന ഓർമ്മപ്പെടുത്തലുകൾ, ലൈക്ക് കൗണ്ടുകൾ മറയ്ക്കൽ, എക്സ്ട്രീം മേക്കപ്പ് ഫിൽട്ടറുകൾക്കുള്ള വിലക്ക്, പ്രായപരിധി പരിശോധന ശക്തമാക്കൽ തുടങ്ങിയ വലിയ മാറ്റങ്ങളും ഇനി നിലവിൽ വരും.







