അമേരിക്കയിലെ ന്യൂയോർക്ക് സ്‌റ്റേറ്റ് ക്യാപിറ്റൽ മന്ദിരം തകർക്കാനും ജനപ്രതിനിധികളെ വധിക്കാനുമുള്ള വൻ ഭീകരാക്രമണ ആസൂത്രണം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (എഫ്.ബി.ഐ) വിജയകരമായി പരാജയപ്പെടുത്തി. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ആശയങ്ങളിൽ ആകൃഷ്‌ടനായി സ്ഫോടനത്തിന് തയ്യാറെടുപ്പ് നടത്തിയ അൽബേനി സ്വദേശിയായ ജസീം ബോവി (35) എന്നയാളെയാണ് യു.എസ് ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തത്. വിദേശ ഭീകര സംഘടനയ്ക്ക് ഭൗതിക പിന്തുണ നൽകാൻ ശ്രമിച്ചതുൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഫെഡറൽ കോടതിയിൽ ചുമത്തിയിട്ടുള്ളത്.
കോടതി രേഖകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, നിയമനിർമ്മാതാക്കൾ ക്യാപിറ്റൽ മന്ദിരത്തിൽ ഒന്നിച്ചുകൂടുന്ന സമയത്ത് ആക്രമണം നടത്തി പരമാവധി സെനറ്റർമാരെ വധിക്കുക എന്നതായിരുന്നു ഇയാളുടെ പ്രാഥമിക ലക്ഷ്യം. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിക്കാൻ ഡെലിവറി ബോയിയുടെ വേഷം ധരിച്ച് ബാഗിൽ സ്ഫോടകവസ്തുക്കൾ കെട്ടിടത്തിനുള്ളിൽ എത്തിക്കാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി ക്യാപിറ്റൽ പരിസരത്ത് പലതവണ സന്ദർശനം നടത്തി സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തി തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം വ്യാജ യാത്രാരേഖകൾ ഉപയോഗിച്ച് സിറിയയിലേക്ക് കടന്നുകളയാനും ഇയാൾ ലക്ഷ്യമിട്ടിരുന്നു.
ഐ.എസ് പ്രവർത്തകരെന്ന വ്യാജേന ജസീമുമായി ബന്ധപ്പെട്ട എഫ്.ബി.ഐ രഹസ്യ ഏജന്റുമാരുടെ സമയോചിതമായ ഇടപെടലാണ് ഈ വൻ ദുരന്തം ഒഴിവാക്കിയത്. ബോംബ് നിർമ്മാണത്തിന് പണം കൈപ്പറ്റുകയും ആയുധങ്ങളും വെടിയുണ്ടകളും ആവശ്യപ്പെടുകയും ചെയ്ത ജസീം, സ്ഫോടകവസ്തുക്കൾ വാങ്ങുന്നതിനിടയിലാണ് വലയിലായത്. കൃത്യസമയത്തെ ഈ ഇടപെടലിലൂടെ അമേരിക്കൻ ജനാധിപത്യ സംവിധാനങ്ങൾക്കും പൗരന്മാർക്കും നേരെ ഉണ്ടായേക്കാമായിരുന്ന വലിയൊരു ഭീഷണി ഇല്ലാതാക്കാൻ സാധിച്ചതായി ഫസ്റ്റ് അസിസ്റ്റന്റ് യു.എസ് അറ്റോർണി ജോൺ സാർകോൺ വ്യക്തമാക്കി.







