കാനഡ-യുഎസ് നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന രീതിയിൽ പരസ്യ പ്രസ്താവനകൾ നടത്തിയ അമേരിക്കൻ അംബാസഡർ പീറ്റ് ഹോക്സ്ട്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഭീമഹർജി. ഇതുവരെ 1,71,000-ത്തിലധികം പേർ ഒപ്പുവെച്ച ഭീമഹർജി ഹൗസ് ഓഫ് കോമൺസിൽ എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പീറ്റ് ഹോക്സ്ട്രയെ ‘പേഴ്സണ നൊൺ ഗ്രേറ്റ’ (സ്വീകാര്യനല്ലാത്ത വ്യക്തി) ആയി പ്രഖ്യാപിച്ച് പുറത്താക്കുക, വിയന്ന കൺവൻഷൻ ചട്ടങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കുക, കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെടൽ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പാർലമെന്‍ററി കമ്മിറ്റിയെ നിയോഗിക്കുക എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കാൽഗറി സ്വദേശിയായ ലീൻ വാക്കർ തയ്യാറാക്കിയ ഹർജിക്ക് ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേ അനുമതി നൽകിയിട്ടുണ്ട്.
കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തെ പീറ്റ് ഹോക്സ്ട്ര പിന്തുണച്ചിരുന്നു. യുഎസ് തെരഞ്ഞെടുപ്പിൽ കനേഡിയൻ ഉദ്യോഗസ്ഥർ ഇടപെടുന്നുവെന്ന ആരോപണവും ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. കൂടാതെ കാൽഗറിയിലെ വിഘടനവാദികളുമായി അംബാസഡർക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും അദ്ദേഹത്തിനെതിരെ എതിർപ്പിന് കാരണമായിട്ടുണ്ട്.







