ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്ന കുട്ടികളെയും കൗമാരക്കാരെയും അനാവശ്യമായി കൂടുതൽ സമയം ആപ്പുകളിൽ തളച്ചിടാൻ കമ്പനി മനഃപൂർവം ശ്രമിച്ചെന്നാരോപിച്ച് മെറ്റയ്‌ക്കെതിരെയുള്ള നിയമനടപടികൾ കാലിഫോർണിയയിലെ ഓക്‌ലൻഡ് കോടതിയിൽ ആരംഭിച്ചു. യുഎസ്സിലെ 29 സംസ്ഥാനങ്ങൾ ചേർന്നാണ് മെറ്റയ്‌ക്കെതിരെ ഈ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 11, 12 വയസ്സുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് അറിയാമായിരുന്നിട്ടും അവരെ തടയാൻ കമ്പനി പരാജയപ്പെട്ടുവെന്ന് സംസ്ഥാനങ്ങൾക്ക് വേണ്ടി ഹാജരായ അഭിഭാഷക മേഗൻ ഒ’നീൽ വാദിച്ചു. എന്നാൽ, ഈ പ്രായത്തിലുള്ള ഉപയോക്താക്കളുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് മാത്രമാണെന്നാണ് മെറ്റയുടെ അഭിഭാഷകൻ പോൾ ഷ്മിറ്റ് കോടതിയിൽ വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയ ഉപയോഗം ആളുകളെ അടിമകളാക്കുന്നു എന്ന ആരോപണത്തെ മെറ്റ പൂർണ്ണമായും നിഷേധിച്ചു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോക്താക്കളിൽ അടിമത്തം ഉണ്ടാക്കുന്ന രീതിയിലല്ല നിർമ്മിച്ചിരിക്കുന്നതെന്നും, സോഷ്യൽ മീഡിയ അടിമത്തത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കമ്പനി വാദിച്ചു. എങ്കിലും, ചില ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ കമ്പനി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. ഇതിനിടയിൽ, ഇൻസ്റ്റഗ്രാം ഉപയോഗം തങ്ങളിൽ മോശം സ്വാധീനമുണ്ടാക്കുന്നുവെന്ന് മൂന്നിലൊന്ന് കൗമാരക്കാർ അഭിപ്രായപ്പെട്ടതായി മെറ്റയുടെ ആഭ്യന്തര ഗവേഷണ റിപ്പോർട്ടുകൾ ഉദ്ധരിച്ച് വാദിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ 41% പേർ ആപ്പ് നല്ല അനുഭവമാണെന്ന് വ്യക്തമാക്കിയതായും മെറ്റ തിരിച്ചടിച്ചു.
മെറ്റയുടെ ഇ-മെയിലുകളും ആഭ്യന്തര പഠന റിപ്പോർട്ടുകളും ചാറ്റുകളും കോടതിയിൽ പ്രധാന തെളിവുകളായി ഹാജരാക്കിയിട്ടുണ്ട്. കൗമാരക്കാർക്ക് ഇൻസ്റ്റഗ്രാം ഉപയോഗത്തിലൂടെ ‘അടിമത്തത്തിന് സമാനമായ അനുഭവം’ ഉണ്ടാകുന്നുണ്ടെന്നും, ഉപയോക്താക്കളുടെ ക്ഷേമത്തേക്കാൾ അവർ കൂടുതൽ സമയം ആപ്പിൽ ചെലവഴിക്കുന്നതിനാണ് മെറ്റ മുൻഗണന നൽകിയതെന്നും കമ്പനിയുടെ ആഭ്യന്തര രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് വാദിഭാഗം ആരോപിച്ചു. വരും ദിവസങ്ങളിലും ഈ വിഷയത്തിലുള്ള വിചാരണ തുടരും.







